15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നല്‍കില്ലെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ. ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണ തോത് നിയന്ത്രിക്കുന്നതിനായാണ് ഈ തീരുമാനം. മാര്‍ച്ച് 31 മുതലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക.വാഹനങ്ങളുടെ മലിനീകരണം നിയന്ത്രിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.

പഴയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍, പുകമഞ്ഞ്, ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള മാറ്റം എന്നിവ ബിജെപി സര്‍ക്കാര്‍ ഇതിനകം ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്.15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെ തിരിച്ചറിയാന്‍ പെട്രോള്‍ പമ്പുകളില്‍ ഗാഡ്‌ജെറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. അവയ്ക്ക് ഇന്ധനം നല്‍കില്ല, സിര്‍സ പറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തേയും തീരുമാനത്തെക്കുറിച്ച് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ധന വിതരണ നിയന്ത്രണങ്ങള്‍ക്ക് പുറമെ ഡല്‍ഹിയിലെ എല്ലാ ബഹുനില കെട്ടിടങ്ങളിലും ഹോട്ടലുകളിലും വാണിജ്യ സമുച്ചയങ്ങളിലും വായു മലിനീകരണ തോത് നിയന്ത്രിക്കുന്നതിന് ആന്റി സ്‌മോഗ് സംവിധാനം സ്ഥാപിക്കും. 2025 ഡിസംബറോടെ ഡല്‍ഹിയിലെ പൊതു സിഎന്‍ജി ബസുകളില്‍ ഏകദേശം 90 ശതമാനവും ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയും പകരം ഇലക്ട്രിക് ബസുകള്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.