സുപ്രധാന  കരാറില്‍ ഒപ്പിടുന്നതിനായി ഡൊണള്‍ഡ് ട്രംപ്, സെലന്‍സ്‌കിയെ അമേരിക്കയില്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട്. ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ‘ആഴ്ചകള്‍ക്കുള്ളില്‍’ അവസാനിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഭൂമിയിലെ അപൂര്‍വ ധാതുവിഭവങ്ങള്‍ അമേരിക്കയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട കരാറാണിത്. 

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് യുക്രെയ്‌നുമായി ‘ഒരു പ്രശ്നവുമില്ല’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. ക്രെംലിന്‍ ‘കൂടുതല്‍ യുദ്ധം’ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ട്രംപും സെലെൻസ്‌കിയും തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തെ തുടർന്നാണ് കരാർ നിലവിൽ വന്നത്. സെലെൻസ്‌കിയെ ഒരു ജനപ്രീതിയില്ലാത്ത “സ്വേച്ഛാധിപതി” എന്നും ഇങ്ങനെയെങ്കിൽ രാജ്യം തന്നെ നഷ്ടമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. 

സെൽഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉപഭോക്തൃ സാങ്കേതികവിദ്യകളിൽ ഉപയോഗിക്കുന്ന 17 അവശ്യ ലോഹങ്ങളുടെ ഒരു കൂട്ടമാണ് ധാതുക്കളിൽ ഉൾപ്പെടുന്നത്. ലിഥിയം, ടൈറ്റാനിയം, യുറേനിയം തുടങ്ങിയ വിലയേറിയ ധാതുക്കളാൽ സമ്പന്നമായ യുക്രെയ്‌നിലെ ഈ മൂലകങ്ങളെ ട്രംപ് പ്രത്യേകമായി ലക്ഷ്യമിടുന്നുണ്ടോ എന്ന് വ്യക്തമല്ല.