കൊച്ചി മെട്രോ രണ്ടാംഘട്ടത്തില്‍ പ്രതിസന്ധി. രണ്ടാംഘട്ടത്തിനുള്ള വിദേശ വായ്പ വൈകുന്നു. കലൂർ ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട്ടേയ്ക്കുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണത്തിന് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കില്‍ (എ.ഐ.ഐ.ബി.) നിന്ന് വായ്പയെടുക്കാനാണ് ധാരണയായിരിക്കുന്നത്.

നടപടിക്രമങ്ങള്‍ പൂർത്തിയാകാത്തതിനാല്‍ ഇതുവരെ ഫണ്ട് ലഭ്യമായിട്ടില്ല. ഈ വർഷം മാർച്ചിനകം ഫണ്ട് ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, നിലവില്‍ ലഭ്യമായ വിവരമനുസരിച്ച്‌ വായ്പയ്ക്കായി മേയ് വരെ കാത്തിരിക്കേണ്ടി വരും.

ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്നതാണ് എ.ഐ.ഐ.ബി. 1957 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1056 കോടി രൂപയാണ് വായ്പയെടുക്കാൻ ധാരണയായിരിക്കുന്നത്. നിർമാണത്തിന് കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതവുമുണ്ട്. ഈ തുക സമയത്ത് ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. 2022 സെപ്റ്റംബറിലാണ് നിർമാണത്തിന് തറക്കല്ലിട്ടത്. അടുത്തവർഷം ജൂണിനകം രണ്ടാംഘട്ടത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. ഫണ്ട് ലഭിക്കുന്നത് വൈകിയാല്‍ ഈ സമയക്രമം പാലിക്കാൻ കഴിയില്ല.

കലൂർ സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് വരെ 11.2 കിലോമീറ്ററിലാണ് നിർമാണം. ഇവിടെ നാലു സ്റ്റേഷനുകളുടെ പൈലിങ്ങാണ് ഇപ്പോള്‍ പൂർത്തിയായിട്ടുള്ളത്. നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്കായി കളമശ്ശേരി എച്ച്‌.എം.ടി.യിലെടുത്ത കാസ്റ്റിങ് യാർഡില്‍ നിർമാണ ജോലികള്‍ നടക്കുന്നുണ്ട്.