എന്‍സിപി എല്‍ഡിഎഫിനൊപ്പം തന്നെ നിലയുറപ്പിക്കും. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് മുന്നണിയില്‍ ഒന്നിച്ച് നില്‍ക്കാനാണ് എന്‍സിപിയുടെ തീരുമാനം. പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. ഇതിനായി പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കും.

എല്‍ഡിഎഫിനുണ്ടായ നാണക്കേട് പരിഹരിക്കുകയാണ് ലക്ഷ്യം. എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും കാണും.

എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ചയ്ക്കുള്ള നീക്കം. പി എം സുരേഷ് ബാബു അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയാണ് പ്രശ്‌നപരിഹാരത്തിന് പാര്‍ട്ടി ചുമതലപ്പെടുത്തിയത്.

മദ്യശാല നിര്‍മാണം, കിഫ്ബി ടോള്‍ അടക്കം വിഷയങ്ങളില്‍ സര്‍ക്കാരിനൊപ്പം നിലകൊള്ളാന്‍ നേതൃയോഗത്തില്‍ തീരുമാനമായി. ആവശ്യമെങ്കില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് പാര്‍ട്ടി നയം വ്യക്തമാക്കുന്ന കത്ത് നല്‍കും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും പി.സി ചാക്കോയും തമ്മിലടിക്കരുതെന്നതാണ് പൊതു വികാരം. മൂന്ന് പേരും ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എ.കെ ശശീന്ദ്രന് പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യമുള്‍പ്പെടെ എന്‍സിപിയില്‍ ഭിന്നാഭിപ്രായം നിലനിന്നിരുന്നു.