ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയറെ കെപിസിസി വക്താവായി കോണ്‍ഗ്രസ് നിയമിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന വക്താക്കളുടെ പട്ടികയില്‍ സന്ദീപിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് അറിയിച്ചത്. ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പും കെ.പി.സി.സി സെക്രട്ടറി അഡ്വ. എം. ലിജു പുറത്തിറക്കിയിട്ടുണ്ട്.

കെപിസിസി പുനഃസംഘടനയില്‍ സന്ദീപിന് കൂടുതല്‍ സ്ഥാനം നല്‍കുന്നതിന് മുന്നോടിയായുള്ള നിലയിലാണ് വക്താവാക്കുന്നത് എന്നാണ് സൂചന. കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്. ഇതോടെ കോണ്‍ഗ്രസിനുവേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് പ്രത്യക്ഷപ്പെടും. അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ്. 

കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭയില്‍ വിമത യോഗം ചേര്‍ന്ന ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.

ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കോണ്‍ഗ്രസിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ മത്സരിച്ച സന്ദീപ് വാര്യര്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സിപിഎം വിജയിച്ച മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസും മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയും തമ്മില്‍ കേവലം 753 വോട്ടുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.