ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ 70-കാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്.

ഒരു സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസിലാണ് കുഞ്ഞുമൊയ്തീന്‍ ജയില്‍വാസം അനുഭവിച്ചത്. 75 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചു വീട്ടില്‍ വന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. തന്നെ പരാതി നല്‍കിയവര്‍ ആക്രമിക്കുമെന്ന ഭയം കുഞ്ഞുമൊയ്തീനുണ്ടായിരുന്നു. അതിനാല്‍ കട്ടിപ്പാറ പഞ്ചായത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

എന്നാല്‍ അവിടെ ഞായറാഴ്ച വൈകിട്ടോടെ ഈ അക്രമസംഘമെത്തുകയായിരുന്നു. അവിടെയിട്ട് മര്‍ദ്ദിച്ചശേഷം വാഹനത്തില്‍ കയറ്റി അങ്ങാടിയില്‍ കൊണ്ടുവന്ന വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ടു വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.