കൽപറ്റ: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയുടെ അമ്മാവൻ്റെ ഭാര്യ. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനം വകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) യ്ക്കാണ് ജീവൻ നഷ്ടമായത്. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് രാധയ്ക്കുനേരെ കടുവയുടെ ആക്രമണം ഉണ്ടായത്. വളരെ ഞെട്ടിക്കുന്ന വാർത്തയാണിതെന്ന് മിന്നുമണി ഫേസ്ബുക്കിൽ കുറിച്ചു.
മിന്നുമണിയുടെ ഫേസ്ബുക്ക് കുറിപ്പ്
“വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്റെ ഭാര്യയാണ്… അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു… ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി”
വൻ പ്രതിഷേധവുമായി നാട്ടുകാർ
പഞ്ചാരക്കൊല്ലിയിൽ വനമേഖലയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ വെച്ചാണ് ആദിവാസിയായ രാധയ്ക്കുനേരെ ആക്രമണമുണ്ടായത്. മൃതദേഹം മീറ്ററുകളോളം കടുവ വലിച്ചിഴച്ചു കൊണ്ടുപോകുകയും ഭക്ഷിക്കുകയും ചെയ്തു. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ വനം വകുപ്പിനെതിരെ വൻ പ്രതിഷേധം ഉയർത്തി. നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. സ്ഥലത്തെത്തിയ മന്ത്രി ഒആർ കേളുവിനുനേരെയും ജനരോഷം ഉയർന്നു. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ മന്ത്രിയോട് ആവശ്യപ്പെട്ടു. നരഭോജികളുടെ കൂട്ടത്തിൽപെടുത്തി കടുവയെ വെടിവെച്ച് കൊല്ലുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പുനൽകി. രാധയുടെ കുടുംബത്തിന് സർക്കാർ 11 ലക്ഷം രൂപ നൽകും.



