ഞായറാഴ്ച പീച്ചി അണക്കെട്ടിൽ മുങ്ങിപ്പോയ നാല് പെൺകുട്ടികളിൽ ഗുരുതരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ കഴിയുകയായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തുപറമ്പിൽ ബിനോജിന്റെ മകൾ എറിൻ (16) ആണ് മരിച്ചത്. ഇതോടെ മരണം മൂന്നായി. സംസ്കാരം പട്ടിക്കാട് സെൻ്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ ബുധനാഴ്ച നടക്കും.

പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീന ഷാജൻ (16) എന്നിവർ നേരത്തെ മരിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12)ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അപകടത്തിൽപ്പെട്ട നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഹിമയുടെ വീട്ടില്‍ എത്തിയ ശേഷം റിസര്‍വോയര്‍ കാണാന്‍ പോയതായിരുന്നു. പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേർ കൂടി വീണത്. വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.