നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘ദുരൂഹ സമാധി’ രണ്ട് ദിവസത്തിനകം പൊളിക്കാൻ തീരുമാനം. കല്ലറ പൊളിക്കാൻ കളക്ടർ ഇറക്കിയ ഉത്തരവിൻ്റെ പകർപ്പ് ബന്ധുകൾക്ക് നൽകിയിട്ടുണ്ട്. കൂടുതൽ പൊലീസ് സാന്നിധ്യത്തിൽ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് തീരുമാനം. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്. 

അതേസമയം ഇക്കാലയളവിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. ഇന്നലെയും ഗോപൻ സ്വാമിയുടെ മക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിലും വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.

കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കലക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്.   

ഇക്കഴിഞ്ഞ വ്യഴാഴ്ച ഗോപൻ സ്വാമി മരിച്ച ശേഷം അദ്ദേഹം ഒരു പ്രസിൽ നിന്നും സമാധിയായതായുള്ള പോസ്റ്റർ പ്രിൻ്റ് ചെയ്തുവെന്നാണ് മകൻ്റെ മൊഴി. ഈ പോസ്റ്റർ പതിച്ചപ്പോഴാണ് മരണ വിവരം അയൽവാസികൾ അടക്കം അറിഞ്ഞത്. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് കേസ്.

ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിൽ. സംഭവത്തിൽ ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ല. ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കാൻ കഴിയുമായിരുന്നുവെന്നും കുടുംബം പറയുന്നു. 

എന്നാൽ ഗോപൻ സ്വാമിയുടെ ബന്ധുക്കളുടെ മൊഴിയിൽ വലിയ വൈരുധ്യമുണ്ട്. ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നൽകിയ മൊഴി. എന്നാൽ, ഇയാൾ സമാധിയിരിക്കാൻ നടന്നുപോയിയെന്നാണ് കുടുംബത്തിന്‍റെ മൊഴി.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇതേ ദിവസം 11.30ന് ഗോപൻസ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനൻ നൽകിയ മൊഴി.

ഇതിനിടെ വിശദീകരണവുമായി മകന്‍ രംഗത്തെത്തിയിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സാമാധിയിരുത്തണം എന്ന അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കുക മാത്രമാണ് താനും കുടുംബവും ചെയ്തതെന്നും മരിച്ച ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനന്‍ പറഞ്ഞു.

‘അച്ഛന് സമാധിയാകുമ്പോള്‍ ഇരിക്കാനുള്ള പത്മപീഠക്കല്ല്, ദളക്കല്ല് എന്നിവ അഞ്ചുവര്‍ഷം മുമ്പ് തന്നെ അച്ഛന്‍ മയിലാടിയില്‍നിന്ന് പ്രത്യേകമായി വരുത്തിയിരുന്നു. എന്നാല്‍ ഇന്നലെയാണ് സമാധിയാവാന്‍ സമയമായി എന്ന് അദ്ദേഹം പറഞ്ഞത്. ശേഷം സമാധിയാവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്ന ഇടത്തേക്ക് പോയി. അവിടെ പീഠത്തില്‍ പത്മാസനത്തില്‍ ഇരുന്നു. ശേഷം എന്നെ അനുഗ്രഹിച്ചു. പിന്നാലെ പ്രാര്‍ത്ഥിച്ച് യോഗകലകളിലൂടെ പ്രാണശക്തികളെയെല്ലാം ഉണര്‍ത്തി, ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണര്‍ത്തി, പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത് അച്ഛന്‍ ബ്രഹ്‌മത്തിലേക്ക് ലയിക്കുകയാണ് ചെയ്തത്’, രാജസേനന്‍ പറഞ്ഞു.