ആലപ്പുഴയിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ നിന്ന് അവസാന നിമിഷം ജി സുധാകരൻ പിന്മാറി. ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. രമേശ് ചെന്നിത്തലയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്.
പരിപാടിയിൽ സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി സുധാകരനെയായിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെമിനാറിൽ നിന്നുള്ള പിന്മാറ്റം. പങ്കെടുക്കാമെന്ന് ജി സുധാകരൻ നേരത്തെ അറിയിച്ചിരുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം പറയുന്നു. പങ്കെടുക്കരുതെന്ന് എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം നസീർ പറഞ്ഞു.
സിപിഎം വിലക്കിയാൽ പിന്മാറുന്നയാളല്ല ജി സുധാകരനെന്ന് പറഞ്ഞ് അദ്ദേഹത്തെ പുകഴ്ത്തി പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ രമേശ് ചെന്നിത്തല രംഗത്ത് വന്നു. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും സുധാകരൻ്റെ മനസ് ഇവിടെയുണ്ട്. ജി സുധാകരനെ മുഖ്യമന്ത്രി സ്വന്തം പാർട്ടിയുടെ യോഗത്തിലും മറ്റ് യോഗങ്ങളിലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.



