കൊച്ചി: വൈറ്റില – കാക്കനാട് റൂട്ടിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനായി ബോട്ടുകളുടെ സമയക്രമം പുനക്രമീകരിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ലുഎംഎൽ). ഒരാഴ്ചയ്ക്കകം ബോട്ട് സർവീസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ കെഡബ്ലുഎംഎൽ തീരുമാനിച്ചു. കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽനിന്ന് ഇൻഫോപാർക്ക്, കാക്കനാട് ടൗൺ എന്നിവിടങ്ങളിലേക്ക് പുതിയ ഫീഡർ ബസുകൾ കൊച്ചി മെട്രോ അവതരിപ്പിച്ചതിന് പിന്നാലെയാണ് യാത്രക്കാർക്ക് അനുകൂലമായ തീരുമാനം കെഡബ്ലുഎംഎൽ സ്വീകരിച്ചത്.
പുതുക്കിയ സമയക്രമം പ്രകാരം, വൈറ്റില – കാക്കനാട് റൂട്ടിൽ ഓരോ 20 മിനിറ്റിലും വാട്ടർ മെട്രോ സർവീസ് നടത്തുമെന്ന് കെഡബ്ലുഎംഎൽ സിഇഒ സാജൻ പി ജോണിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിലവിൽ 25 മിനിറ്റ് കൂടുന്തോറുമാണ് വൈറ്റില – കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോ സർവീസ് നടത്തിയിരുന്നത്.
കെഡബ്ലുഎംഎല്ലിൻ്റെ തീരുമാനം ഇൻഫോപാർക്കിൽ നിന്നടക്കമുള്ള നൂറുകണക്കിന് യാത്രക്കാർക്ക് ഏറെ സഹായകരമാകും. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെ കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈനിൻ്റെ പ്രവൃത്തി നടക്കുന്നതിനാൽ വൈറ്റിലയിലേക്കുള്ള റൂട്ടിലും തിരിച്ചും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഗതാഗക്കുരുക്കിന് പരിഹാരമെന്നോണം കാക്കനാട് – വൈറ്റില റൂട്ടിൽ വാട്ടർ മെട്രോ കൂടുതൽ സർവീസുകൾ നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.
അതേസമയം കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്നുള്ള കൊച്ചി മെട്രോയുടെ ‘മെട്രോ കണക്ട്’ എസി ഇലക്ട്രിക് ബസ് സർവീസ് അടുത്ത ആഴ്ച സർവീസ് ആരംഭിക്കും. കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽനിന്ന് ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്, കളക്ടറേറ്റ് എന്നീ റൂട്ടുകളിലാണ് 33 സീറ്റുകളുള്ള ഇലക്ട്രിക് ബസ് സർവീസുകൾ നടത്തുക. അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയാണ് ടിക്കറ്റ് നിരക്ക്.



