അബുദാബി: ഒരു വർഷത്തിലേറെയായി തുടരുന്ന ഗാസ സംഘർഷത്തിനിടെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സയർ അബുദാബി സന്ദർശിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഗാസ മുനമ്പിൽ വർധിച്ചുവരുന്ന മാനുഷിക പ്രതിസന്ധി തുടങ്ങിയ കാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു. മേഖലയിൽ സുസ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന പ്രാദേശിക, അന്തർദേശീയ നീക്കങ്ങളും ചർച്ചയിൽ വിഷയമായി.

പലസ്തീൻ പ്രശ്‌നത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് സമാധാനപരമായ പരിഹാരമെന്ന് അതിനായുള്ള ചർച്ചകൾ അടിയന്തരമായി ആരംഭിക്കണമെന്നും ശെയ്ഖ് അബ്ദുല്ല പറഞ്ഞു, ഇത് മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അനിവാര്യമാണെന്നും അധികൃതർ അറിയിച്ചു. ശാശ്വതമായ വെടിനിർത്തലിലെത്തുന്നതിനും മേഖലയിലെ സംഘർഷം വ്യാപിക്കുന്നത് തടയുന്നതിനുമുള്ള യോജിച്ച ശ്രമങ്ങളുണ്ടാവണം. അക്രമങ്ങളും സംഘർഷവും അവസാനിപ്പിക്കുക, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുക, അടിയന്തര മാനുഷിക സഹായം അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാസയിൽ വെടിനിർത്തൽ, ബന്ദികളുടെ മോചനം എന്നിവയുമായി ബന്ധപ്പെട്ട കരാർ സാധ്യമാക്കാൻ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങൾ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് യുഎഇയുടെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യം, അവരുടെ സ്വയം നിർണയത്തിനുള്ള അവകാശം എന്നിവയ്ക്കുള്ള യുഎഇ പിന്തുണ ശക്തമായി തുടരുമെന്നും അദ്ദേഹം ഇസ്രായേൽ വിദേശകാര്യ മന്ത്രിയെ അറിയിച്ചു. രാജ്യങ്ങൾക്കിടയിൽ സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദവും വിദ്വേഷവും വംശീയതയും ചെറുക്കുകയും ചെയ്യാൻ അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കണമെന്നും ശെയ്ഖ് അബ്ദുല്ല ആഹ്വാനം ചെയ്തു.

അമേരിക്കയിലെ ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി അബ്രഹാം കരാറിൽ ഒപ്പുവെച്ച മൂന്നു രാജ്യങ്ങളിലൊന്നാണ് യുഎഇ. അതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയിരുന്നു. പുതിയ ഗസ സംഘർഷത്തിനു ശേഷം യുഎഇ സന്ദർശിക്കുന്ന പ്രധാന ഇസ്രായേൽ നേതാവാണ് വിദേശകാര്യമന്ത്രി ഗിദിയോൻ സയർ.