കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് വലിയ തോതില്‍ തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈറ്റ് ഭരണകൂടം. പ്രവാസികളുടെ വിസ ഇടപാടുകളുമായി ബന്ധപ്പെട്ട ഫീസുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം അധികൃതരുടെ സജീവ പരിഗണനയിലാണ്. പുതിയ റെസിഡന്‍സി, വിസിറ്റ് വിസകള്‍ എടുക്കുന്നതിനും അവ പുതുക്കുന്നതിനും ഉള്‍പ്പെടെ നിലവില്‍ ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. കുവൈറ്റ് ധനമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ ഫാസം ആണ് ഇക്കാര്യം അറിയിച്ചത്. സ്‌കൈ ന്യൂസ് അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.

രാജ്യത്ത് എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും ആഗോള എണ്ണവിലയിലെ വ്യതിയാനങ്ങള്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നത് തടയുന്നതിനുമായാണ് ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് ആലോചിക്കുക്കുന്നതെന്ന് അവര്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെ, രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായുള്ള നിയമപരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോവുകയാണ് ഭരണകൂടം.

ഒന്നിലധികം രാജ്യങ്ങളിലോ അധികാരപരിധിയിലോ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ക്കാണ് കുറഞ്ഞത് 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. നേരത്തേ അമീറിൻ്റെ ഉത്തരവ് പ്രകാരം രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെൻ്റ് മരവിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇത്തരം തീരുമാനങ്ങള്‍ എളുപ്പത്തില്‍ നടപ്പിലാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതരെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി ഇനത്തില്‍ പ്രതിവര്‍ഷം ഏകദേശം 250 ദശലക്ഷം ദിനാര്‍ (ഏകദേശം 800 ദശലക്ഷം യുഎസ് ഡോളര്‍) രാജ്യത്തിൻ്റെ ഖജനാവിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. പുതിയ നികുതി രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന 300-ഓളം ബഹുരാഷ്ട്ര കമ്പനികളെ ബാധിക്കുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഈ നികുതി കുവൈറ്റ് കമ്പനികള്‍ക്ക് കൂടി ബാധകമാക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉന്നതതല തീരുമാനം ആവശ്യമാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു.