കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നക്‌സൽ കീഴടങ്ങൽ ബുധനാഴ്ച രേഖപ്പെടുത്തി. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള വ്യക്തികൾ ഉൾപ്പെടെ മോസ്റ്റ് വാണ്ടഡ് ആയിട്ടുള്ള നക്‌സലുകളിൽ ആറ് പേർ ചിക്കമംഗളൂരു ജില്ലാ ഭരണകൂടത്തിന് മുന്നിൽ ആയുധം വച്ചു.

കീഴടങ്ങിയ ആറ് പേരിൽ നാല് പേർ കർണാടക സ്വദേശികളാണ്. മുണ്ടഗാരു ലത, സുന്ദരി, ജയണ്ണ, വനജാക്ഷി. മറ്റ് രണ്ട് പേർ, കേരളത്തിൽ നിന്നുള്ള ജിഷ, തമിഴ്‌നാട് സ്വദേശി കെ വസന്ത് എന്ന രമേഷ് എന്നിവർ വർഷങ്ങളായി ഒളിവിലാണ്. ലതയ്‌ക്കെതിരെ 85, സുന്ദരിക്കെതിരെ 71, ജയണ്ണയ്‌ക്കെതിരെ 50 എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.

നക്‌സൽ പ്രസ്ഥാനത്തിലെ പ്രമുഖരിൽ ഒരാളായി അറിയപ്പെടുന്ന ലതയ്‌ക്കെതിരെ ഒന്നിലധികം സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുന്ദരിയും ജയണ്ണയും നക്സൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതികളാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള വസന്ത് എട്ട് കേസുകളും കേരളത്തിൽ നിന്നുള്ള ജിഷയ്‌ക്ക് 17 കേസുകളും ഉണ്ട്. ആറ് പേർക്കും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കീഴിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കീഴടങ്ങലിന് ശേഷം അവരെ ചോദ്യം ചെയ്യും.