ഹൈദരാബാദ്: ഹൈദരാബാദ് പോലീസിനെതിരെ സൂപ്പർസ്റ്റാർ അല്ലു അർജുൻ. പോലീസുകാർ തൻ്റെ കിടപ്പുമുറിയിൽ കയറിയെന്ന് അല്ലു അർജുൻ കോടതിയിൽ. അറസ്റ്റ് നടപടി നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് താരം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം ആരോപിച്ചത്. തിങ്കളാഴ്ച വരെ അറസ്റ്റ് തടയണമെന്നാണ് അല്ലു അർജുൻ്റെ ആവശ്യം. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരോട് തൻ്റെ സ്വകാര്യ സ്ഥലത്ത് കയറുന്നത് തെറ്റാണെന്നും അല്ലു പറഞ്ഞു.

പുഷപ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് 41കാരനായ അല്ലു അർജുനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ജൂബിലെ ഹിൽസിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്തത്. എല്ലാ അഭ്യർഥനകളും മാനിക്കുന്നുണ്ടെന്ന് അറിയിച്ച പോലീസിനോട് അല്ലു അർജുൻ രൂക്ഷമായ പ്രതികരണം നടത്തി. “സർ, നിങ്ങൾ ഒന്നും ബഹുമാനിച്ചില്ല, ഞാൻ നിങ്ങളോട് പറഞ്ഞു, എനിക്ക് എൻ്റെ വസ്ത്രം മാറി ഒരാളെ എൻ്റെ കൂടെ അയക്കണമെന്ന്, നിങ്ങൾ എന്നെ കൊണ്ടുപോകുന്നതിൽ തെറ്റില്ല, പക്ഷേ എൻ്റെ കിടപ്പുമുറിയിലേക്ക് കയറുന്നത് തെറ്റാണ്”- അല്ലു അർജുൻ പോലീസിനോട് പറഞ്ഞു.

പോലീസിനൊപ്പം അല്ലു അർജുൻ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അല്ലു അർജുൻ പാനീയം കുടിക്കുന്നതും പിന്നീട് പോലീസിനൊപ്പം നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. അല്ലുവിനൊപ്പം ഭാര്യ സ്നേഹ റെഡ്ഡി, സഹോദരൻ അല്ലു സിരിഷ്, പിതാവ് അല്ലു അരവിന്ദ് എന്നിവരെയും കാണാം. അതേസമയം പോലീസ് അല്ലു അർജുനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. വൈകാതെ കോടതിയിൽ ഹാജരാക്കും.

അല്ലു അർജുൻ നായകനായ പുഷ്പ സിനിമയുടെ രണ്ടാം ഭാഗത്തിൻ്റെ പ്രീമിയർ ഷോ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടക്കുമ്പോഴാണ് അപകടം ഉണ്ടായത്. തിയേറ്ററിലേക്ക് അപ്രതീക്ഷതമായി അല്ലു അർജുൻ എത്തിയതോടെ സൂപ്പർസ്റ്റാറിനെ കാണാനായി ആരാധകരും തിരക്കിട്ടു. ഇതിനിടെ, തിക്കിലും തിരക്കിലും പെട്ട് 35കാരി മരണപ്പെടുകയും ഇവരുടെ ഒൻപതു വയസ്സള്ള മകന് പരിക്കേൽക്കുകയുമായിരുന്നു. തിയേറ്ററിന് യുവതി മരണത്തിൽ അതിയായ ദുഖമുണ്ടെന്നും കുടുംബത്തെ നേരിൽകാണുമെന്നും അല്ലു അർജുൻ അറിയിച്ചിരുന്നു. അപകടത്തിന് പിറ്റേദിവസമാണ് പോലീസ് മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി അല്ലുവിനെതിരെ കേസെടുത്തത്.