കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ഏകദിന സൂചനാ പണിമുടക്ക് പൂര്‍ണ്ണം. ജില്ലയിൽ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് അന്യായമായി നടപടിയെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്. ജില്ലയിലൊരിടത്തും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ബസ് പണിമുടക്കില്‍ വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ പെരുവഴിയിലാക്കി.
കണ്ണൂര്‍ താവക്കരയിലെ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ജില്ലാ ആശുപത്രി ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ നിന്നും സ്വകാര്യ ബസുകള്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ചു. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമേകി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുകയും സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി റോഡിലിറങ്ങുകയും ചെയ്തിരുന്നു.
ബസ് പണിമുടക്കിനെ തുടര്‍ന്ന് ചെറുവാഹനങ്ങള്‍ റോഡിലിറങ്ങിയതോടെ നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും യാത്രക്കാരെ കൊണ്ടു ഓട്ടോറിക്ഷകളും ധാരാളമായെത്തി. അന്യായമായി ഫോട്ടോയെടുത്ത് സ്വകാര്യ ബസുകള്‍ക്ക് പിഴ ചുമത്തുന്നത് പൊലിസ് അവസാനിപ്പിച്ചില്ലെങ്കില്‍ ഈ മാസം 18 മുതല്‍ ബസ് ഉടമകള്‍ അനിശ്ചിത കാല സമരം നടത്തുവെന്ന് ബസ് ഓപ്പറേറേഴ്‌സ് അസോ. കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത് പറഞ്ഞു.



