സിപിഎം നേതാവ് ഇ.പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവ്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഇ.പി ജയരാജനുമായി ബിജെപി പ്രവേശന ചര്‍ച്ചക്കായി കൂടിക്കാഴ്ച നടത്തി എന്ന ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ ഇ.പി മാനനഷ്ട കേസ് നല്‍കിയിരുന്നു. പ്രകാശ് ജാവദേക്കറുമായുള്ള ഇ.പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചുവട് പിടിച്ചായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമര്‍ശം.

ഈ പരാമര്‍ശം തള്ളിക്കൊണ്ട് ദല്ലാള്‍ ടി.ജി നന്ദകുമാറും രംഗത്തുവന്നിരുന്നു. ശോഭ സുരേന്ദ്രനുമായി ഇ.പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നത് മുഴുവന്‍ തട്ടിപ്പും അസംബന്ധവുമാണെന്നും ടി.ജി നന്ദകുമാര്‍ പറഞ്ഞിരുന്നു.

ഇതിനിടെ മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ വൈകുന്നതിനെതിരെ ഇ.പി ജയരാജന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സംഭവത്തില്‍ ശോഭയ്ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും ഇ പി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു