സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി മാറ്റി വെക്കുകയായിരുന്നു. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ അവസാനിച്ചുള്ള അന്തിമ വിധിയും ഒപ്പം മോചന ഉത്തരവുമാണ് കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി 15 ദിവസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് മോചനത്തിൽ റഹീമിന് നിർണായകമാണ്.
പൗരൻ്റെ സുരക്ഷ സർക്കാരിൻ്റെ ഉത്തരവാദിത്തത്തിൽ വരുന്നതിനാൽ കേസിൽ പ്രോസിക്യൂഷൻ നിലപാട് ശക്തമായിരിക്കും. ഇത് പ്രകാരം വർധിച്ച ശിക്ഷയിലേക്ക് കോടതി പോകുമോ എന്നതാണ് ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാൽ പ്പോലും ഇതിനോടകം 18 കൊല്ലം ജയിലിൽ കഴിഞ്ഞതിനാൽ ജയിൽ വാസം നീളില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മോചന ഉത്തരവുണ്ടായാൽ ആഴ്ച്ചകൾക്കോ മാസങ്ങൾക്കോ ഉള്ളിൽ റഹീമിന് നാട്ടിൽ എത്താനായേക്കും..



