ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഷേഖ് ഹസീനക്ക് ബംഗ്ലാദേശ് കോടതിയിൽ തിരിച്ചടി. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരായ വിമർശനങ്ങളാണ് ഹസീനക്ക് കോടതിയിൽ തിരിച്ചടിയായത്. മുഹമ്മദ് യൂനുസ് വംശഹത്യയുടെ സൂത്രധാരനാണെന്ന ആരോപണം വ്യാപകമായി ചർച്ചയായതോടെ ഹസീനയുടെ പ്രസംഗങ്ങൾക്ക് കോടതി വിലക്ക് പ്രഖ്യാപിച്ചു.
ഹസീനയുടെ വിദ്വേഷ പ്രസംഗങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുമായി പങ്കുവയ്ക്കരുതെന്ന് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. ഹസീനയുടെ പ്രസംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ഈ പ്രസംഗങ്ങൾ വ്യാപിക്കുന്നത് തടയണമെന്നും കോടതി നിർദ്ദേശിച്ചു.



