രോഗശാന്തി ചടങ്ങിനിടെ നല്‍കിയ പാനീയം കുടിച്ച് യുവനടിക്ക് ദാരുണാന്ത്യം. മെക്സിക്കന്‍ നടി മാര്‍സെല അല്‍കാസര്‍ റോഡ്രിഗസ്(33) ആണ് മരിച്ചത്. ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം.

ആമസോണ്‍ വനാന്തരങ്ങളില്‍ കാണുന്ന മങ്കി ഫ്രോഗിന്റെ വിഷം ചേര്‍ത്ത പാനീയമാണ് ഇവര്‍ കുടിച്ചത്. തവളയുടെ ചര്‍മ്മത്തില്‍ മെഴുകിന്റെ രൂപത്തിലാണ് ഈ പദാര്‍ത്ഥം കാണപ്പെടുന്നത്. കാംബോ എന്നറിയപ്പെടുന്ന ഈ പാനീയം തെക്കേ അമേരിക്കയിലിലെ വിവിധ ഗോത്രങ്ങള്‍ രോഗശാന്തിക്കും ശരീര ശുദ്ധീക്കും വേണ്ടി ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഛര്‍ദ്ദിയിലൂടെയും കഠിനമായ വയറിളക്കത്തിലൂടെയും തീവ്രമായ ശുദ്ധീകരണം നടക്കുമെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം.

കാംബോയുടെ കുടിച്ചതിന് പിന്നാലെ മാര്‍സെലയുടെ ആരോഗ്യനില വഷളായി. മണിക്കൂറുകള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ പ്രാദേശിക റെഡ് ക്രോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.