കോട്ടയം: ശബരിമലയിൽ എക്സൈസ് പരിശോധന ശക്തം. ഡിസംബർ രണ്ടുവരെ 197 ഇടങ്ങളിൽ പരിശോധന നടത്തി. 1055 കേസുകളിലായി 2.11 ലക്ഷം രൂപ പിഴയീടാക്കിയതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ് കൃഷ്ണകുമാർ പറഞ്ഞു. ലഹരിനിരോധിത മേഖലയായ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും പോലീസും മോട്ടോർ വാഹനവകുപ്പും ആരോഗ്യവകുപ്പും എക്സൈസും ചേർന്ന് 17 സംയുക്ത പരിശോധനകൾ നടത്തി.

സന്നിധാനത്ത് 65 റെയ്ഡുകളാണ് നടന്നത്. സിഗരറ്റും പുകയില ഉൽപന്നങ്ങളും ഉപയോഗിച്ചതിന് 439 കേസ് രജിസ്റ്റർ ചെയ്തു. പമ്പയിൽ എക്സൈസ് 92 റെയ്ഡുകൾ നടത്തി 370 കേസ് രജിസ്റ്റർ ചെയ്തു. നിലയ്ക്കലിൽ 57 പരിശോധനകൾ നടത്തി. 246 കേസ് രജിസ്റ്റർ ചെയ്തു. സന്നിധാനത്ത് സിഐ ജി രാജീവും നിലയ്ക്കലിൽ സിഐ ബെന്നി ജോർജും പമ്പയിൽ സിഐ എൻകെ ഷാജിയും റെയ്ഡുകൾക്ക് നേതൃത്വം നൽകി.

പരിശോധനയ്‌ക്കൊപ്പം കടകളിലെയും ഹോട്ടലുകളിലെയും ജീവനക്കാർക്കിടയിൽ ലഹരിക്കെതിരായ ബോധവത്കരണവും എക്‌സൈസ് നടത്തുന്നു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നു എക്‌സൈസ് റേഞ്ചുകളായി തിരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം. സന്നിധാനത്ത് 24 എക്‌സൈസ് ഉദ്യോഗസ്ഥരും നിലയ്ക്കലിൽ 30 പേരും പമ്പയിൽ 20 പേരും ജോലി ചെയ്യുന്നു. ലഹരിനിരോധിത മേഖലയായ ശബരിമലയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ കർശനനനിയമനടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ് കൃഷ്ണകുമാർ പറഞ്ഞു.