കുവൈറ്റ് സിറ്റി: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കാനും നിരപരാധികളായ സാധാരണക്കാര്‍ക്ക് അന്താരാഷ്ട്ര സംരക്ഷണം നല്‍കാനും അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിന് സുരക്ഷിത ഇടനാഴികള്‍ തുറക്കാനും കുവൈത്ത് അമീര്‍ ശെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

പ്രസക്തമായ അന്താരാഷ്ട്ര നിയമങ്ങള്‍, ചാര്‍ട്ടറുകള്‍, പ്രമേയങ്ങള്‍ എന്നിവ പ്രയോഗിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പിനെ അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം പ്രവണതകള്‍ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് അനുസൃതമായി, ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനും, അവരുടെ എല്ലാ രാഷ്ട്രീയ അവകാശങ്ങളും നേടിയെടുക്കുന്നതിനും, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ഞങ്ങളുടെ അചഞ്ചലമായ പിന്തുണ ആവര്‍ത്തിക്കുന്നു- അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൈവരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. ലബനനിലെ വെടിനിര്‍ത്തലിനെ മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്ന നടപടിയെന്ന് വിശേഷിപ്പിച്ച കുവൈറ്റ് അമീര്‍ അതിനെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ അമീര്‍ ആവര്‍ത്തിച്ചു., ‘ദ്വിരാഷ്ട്ര പരിഹാരത്തിനായി സൗദി നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഒക്ടോബറില്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്ന ഗസയിലെ സംഘര്‍ഷത്തെ കുറിച്ചും ലെബനന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളിലെ സംഭവവികാസങ്ങളെ കുറിച്ചും ഉച്ചകോടി ചര്‍ച്ച ചെയ്തു.
അംഗരാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഏകീകരണം വര്‍ധിപ്പിക്കുന്നതിനും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനത്തിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഗള്‍ഫ് നേതാക്കള്‍ അവലോകനം ചെയ്തു.

2026 ല്‍ യുഎഇയില്‍ ‘പെനിന്‍സുല ഷീല്‍ഡ്’ എന്ന് വിളിക്കപ്പെടുന്ന സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസെം മുഹമ്മദ് അല്‍ബുദൈവി അറിയിച്ചു. 2024-ലെ സൈനിക അഭ്യാസങ്ങളുടെ തുടർച്ചയെന്ന നിലയിൽ സംഘടിപ്പിക്കുന്ന പരിപാടി ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ദൃഢമായ പ്രതിരോധ ബന്ധത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് പ്രാദേശിക സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ സൈനിക സന്നദ്ധത ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അല്‍ബുദൈവി എടുത്തുപറഞ്ഞു.