കരുനാഗപ്പള്ളിയിലെ സിപിഐഎം വിഭാഗീയത ഒറ്റപ്പെട്ട സംഭവമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി ഒരു തിരുത്തൽനടപടിയാണ് എടുക്കുന്നതെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ചുപൊറുപ്പിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കുന്നത് അപമാനം എന്ന രീതി സൃഷിച്ചത് മാധ്യമങ്ങളാണ് എന്നും ഗോവിന്ദൻ പറഞ്ഞു. യഥാർത്ഥത്തിൽ പാർട്ടിക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് താൻ നിർവഹിച്ചിരിക്കുന്നത്. ഇത് വിഭാഗീയതയല്ല, പ്രാദേശിക പ്രശ്നമാണ്. ഒറ്റപ്പെട്ട സംഭവവുമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റി അവയ്‌ക്കെതിരെ കർശനമായ നിലപാട് സ്വീകരിച്ചു. ഇത്രയും ലോക്കൽ സമ്മേളനങ്ങളും മറ്റും നടത്തിയ ശേഷം വളരെ വിരളമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, കരുനാഗപ്പള്ളിക്ക് പിന്നാലെ തിരുവല്ലയിലെ വിഷയങ്ങൾ വിലയിരുത്താൻ എം വി ഗോവിന്ദൻ ഇന്ന് പത്തനംതിട്ടയിലെത്തും. തിരുവല്ല തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം മാറ്റി വച്ച സാഹചര്യം എം. വി ഗോവിന്ദൻ വിലയിരുത്തും. ഇതിനകം വിവാദമായ ലോക്കൽ സമ്മേളന പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങളും സംസ്ഥാന സെക്രട്ടറി പരിശോധിക്കും. വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോക്കൽ-ഏരിയാ കമ്മിറ്റി നേതൃത്വങ്ങളെ പത്തനംതിട്ടയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.