കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സിപിഎം. ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. ഉള്‍പ്പാര്‍ട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ സാഹചര്യത്തിലാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗങ്ങളിലാണ് തീരുമാനം.

കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെ സേവ് സിപിഎം പ്ലക്കാര്‍ഡുകളുമായി വിമത വിഭാഗം തെരുവില്‍ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. അതിനിടെ ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തന്‍ നേതൃത്വം നല്‍കുന്ന സംഘം കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ തകര്‍ത്തെന്ന് വിമത വിഭാഗം ആരോപിക്കുകയും ചെയ്തു. 

ഈയിടെ നടന്ന കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെപൂട്ടിയിട്ട സംഭവങ്ങളും അരങ്ങേറി. ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.ലോക്കല്‍ കമ്മിറ്റികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ലെന്നും എംവി ഗോവിന്ദന്‍ വിഷയത്തിൽ പ്രതികരിച്ചു.