ഡോംഗ്രിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒരു വനിതാ അഗ്‌നിശമനസേന ഉദ്യോഗസ്ഥയും ഉള്‍പ്പെടുന്നു. ഡോംഗ്രിയിലെ നിഷാന്‍ പാദ റോഡിലെ അജ്വ സ്വീറ്റ് കടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന അന്‍സാരി ഹൈറ്റ്സിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. 15 നിലകളുള്ള കെട്ടിടത്തിന്റെ 14-ാം നിലയിലാണ് തീ പടര്‍ന്നത്.

മുംബൈ അഗ്‌നിശമന സേനയുടെ നാല് ഫയര്‍ എഞ്ചിനുകള്‍, വെള്ളം നിറച്ച വലിയ ടാങ്കറുകള്‍, ഉയരമുള്ള കെട്ടിടങ്ങളില്‍ വെള്ളമെത്തിക്കാനുള്ള വാഹനങ്ങള്‍, വലിയ മര്‍ദത്തില്‍ വെള്ളം പമ്പ് ചെയ്യാനുള്ള ഉപകരണങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള വാഹനങ്ങള്‍, വായു ശ്വസിക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയ വലിയ സംവിധാനത്തെ മുംബൈ അഗ്‌നിശമന അപകടസ്ഥലത്തേക്ക് എത്തിച്ചിരുന്നു.

തീപ്പിടിത്തം വളരെ വലുതായി മാറിയതിനാല്‍, ഉച്ചയ്ക്ക് 2:04ന് അത് അപകടകരമായ അവസ്ഥയിലാണെന്ന് (ലെവല്‍-3) അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ഫോഴ്സ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മാണ്ഡവി ഫയര്‍ സ്റ്റേഷനിലെ അഞ്ജലി അമോല്‍ ജംദാഡെ (35) യാണ് പരുക്കേറ്റവരില്‍ ഒരാള്‍. വലത് തോളിന് പരിക്കേറ്റ അവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റൊരാളായ നാസിര്‍ മുനി അന്‍സാരിക്ക് 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അദ്ദേഹത്തെ വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപ്പിടുത്തമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

നേരത്തെ, മുംബൈയിലെ അന്ധേരി ഏരിയയിലെ ഏഴ് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ബുധനാഴ്ച രാവിലെ തീപിടിത്തമുണ്ടായതായി അധികൃതര്‍ അറിയിച്ചിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്ധേരിയിലെ (പടിഞ്ഞാറ്) ചിഞ്ചന്‍ കെട്ടിടത്തിന്റെ ആറാം നിലയിലെ ഫ്‌ലാറ്റില്‍ രാവിലെ 8.42 നാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ നാല് വാഹനങ്ങള്‍ സ്ഥലത്തെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് തീ അണച്ചതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.