മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ ഇസ്ലാമബാദില്‍ നടത്തിയ പ്രക്ഷോഭം പാകിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പി.ടി.ഐ.) ഉപേക്ഷിച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൊവ്വാഴ്ച അര്‍ധരാത്രി സര്‍ക്കാര്‍ കിരാത നടപടി സ്വീകരിച്ചെന്ന് ആരോപിച്ചാണിത്.

ഇതോടെ ഡി ചൗക്കിലും ഇസ്ലാമബാദിലെ പ്രധാന വ്യാവസായിക മേഖലകളിലും തമ്പടിച്ചിരുന്ന ഇമ്രാന്‍ അനുകൂലികള്‍ അവിടെ നിന്നും ഒഴിയുകയായിരുന്നു. പ്രക്ഷോഭത്തെത്തുടര്‍ന്ന് അടച്ച റോഡുകള്‍ ബുധനാഴ്ച തുറന്നു.

ചൊവ്വാഴ്ച രാത്രി പി.ടി.ഐ പ്രവര്‍ത്തകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് പി.ടി.ഐ അവകാശപ്പെടുന്നതെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

സംഘര്‍ഷമുണ്ടായതോടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇമ്രാന്റെ ഭാര്യ ബുഷ്റാ ബീബിയും ഖൈബര്‍ പഖ്തൂന്‍ഖ്വ മുഖ്യമന്ത്രി അലി അമീന്‍ ഗന്ദാപ്പുരും ഇസ്ലാമാബാദ് വിട്ടു. സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ ഫാസിസ്റ്റ് ഭരണകൂടം നടത്തിയത് കൂട്ടക്കൊലയാണെന്ന് പി.ടി.ഐ. ആരോപിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നാഖ്‌വി, ഇസ്‌ലാമാബാദിലെയും പഞ്ചാബിലെയും പോലീസ് മേധാവികള്‍ എന്നിവരുടെ പേരില്‍ കൊലക്കുറ്റത്തിന് സ്വമേധയാ കേസെടുക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് പി.ടി.ഐ. ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ തുടര്‍നീക്കങ്ങള്‍ ഇമ്രാനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും വ്യക്തമാക്കി.