ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ വ്യത്യസ്ത ഫോർമാറ്റിലായി രണ്ട് പരിശീലകരെ കുറിച്ച് ആലോചിച്ച് ബി.സി.സി.ഐ. നിലവിലെ കോച്ചായ ഗൗതം ഗംഭീറിനെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഒഴിവാക്കി പകരം വേറൊരു കോച്ചിനെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലേറ്റ ദയനീയ പരാജയത്തോടെ ഗംഭീര്‍ ശരിക്കും പെട്ടിരിക്കുകയാണ്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ടീം ഇന്ത്യയെ കിവികൾ തൂത്തുവാരുകയായിരുന്നു.

അടുത്തതായി നടക്കാൻ പോകുന്ന ആസ്ട്രേലിക്കെതിരെയുള്ള ബോർഡർ ഗവാസകർ ട്രോഫി പരമ്പര ഇന്ത്യൻ ടീമിനെ പോലെ തന്നെ ഗംഭീറിനും നിർണായകമാണ്. ഇന്ത്യൻ ടീമിന് അഞ്ചിൽ നാല് മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുവാൻ സാധിക്കുകയുള്ളൂ. ഈ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന് മറ്റൊരു നാണക്കേടുണ്ടായാൽ ഗൗതം ഗംഭീറിന് ടെസ്റ്റ് ടീമിലെ കോച്ചിങ് സ്ഥാനം തെറിച്ചേൽക്കും. വൈറ്റ് ബോൾ ക്രിക്കറ്റിൽ അദ്ദേഹം കോച്ചായി തന്നെ തുടർന്നേക്കാം. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ദരിച്ച് നാഷണൽ മീഡിയാസ് ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ടീം തിളങ്ങിയില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കിയേക്കാം എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടരും. ടെസ്റ്റ് ക്രിക്കറ്റിൽ വി.വി.എസ് ലക്ഷമണിനെയായിരിക്കും കോച്ചായി പരിഗണിക്കുക. എന്നൊക്കെയാണ് ബി.സി.സി.ഐ വൃത്തം അറിയിച്ചത്. ഇതെല്ലാം അനുമാനങ്ങൾ മാത്രമാണെന്നും സമയം വരുമ്പോൾ എല്ലാം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം 22നാണ് ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കുക. കഴിഞ്ഞ നാല് പരമ്പരകളിലും സ്വന്തം മണ്ണിലും ആസ്ട്രേലിയൻ മണ്ണിലും ഇന്ത്യ വിജയിച്ചിരുന്നു. ഇത്തവണ ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലേറ്റ് തോൽവിക്ക് ശേഷം എത്തുമ്പോൾ എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണം.