സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവല്‍ ‘ദി സാത്താനിക് വേഴ്‌സസ്’ ന് ഇന്ത്യയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കി ഡല്‍ഹി കോടതി. നോവലിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനെ തുടര്‍ന്നാണ് മൂന്ന് പതിറ്റാണ്ടിനു ശേഷം വിലക്ക് നീക്കിയത്.

1988 ലാണ് സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ ഇന്ത്യയില്‍ വിലക്കിയത്. നോവലില്‍ ഇസ്ലാംമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഉണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. വിലക്കിനെതിരെയുള്ള ഹര്‍ജി 2019 മുതല്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

നവംബര്‍ 5 നാണ് വിലക്ക് നീക്കിക്കൊണ്ടുള്ള കോടതി വിധി വന്നത്. പുസ്തകം ഇറക്കുമതി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം ‘കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഹാജരാക്കാനായില്ല’ എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് അത്തരമൊരു വിജ്ഞാപനം നിലവിലില്ലെന്ന് അനുമാനിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കോടതി വ്യക്തമാക്കി. വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇല്ലാത്തതിനാല്‍ വിലക്ക് നീക്കം ചെയ്യുന്നതായും കോടതി അറിയിച്ചു.