എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങി. അഭിഭാഷകനും പാര്‍ട്ടി നേതാക്കളുമാണ് ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് സ്വീകരിച്ചത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

അതേസമയം പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യമായി നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും ദിവ്യ പറഞ്ഞു. ‘സദുദ്ദേശപരമായിട്ട് മാത്രമാണ് സംസാരിച്ചത്. നിയമത്തില്‍ വിശ്വസിക്കുന്നു. എന്റെ ഭാഗം കോടതിയില്‍ പറയും. കോടതിയില്‍ എല്ലാം പറയും. മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണം’, പി പി ദിവ്യ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.