കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ താനാണെന്ന പരാമർശങ്ങളിൽ പ്രതികരിച്ച് ശോഭ സുരേന്ദ്രൻ. തന്നെ കേരള രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ വേണ്ടി ചിലർ പ്രവർത്തിക്കുന്നുവെന്ന് ബി.ജെ.പി. നേതാവ് വ്യക്തമാക്കി. കൊടകരയിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ തിരൂർ സതീഷന് പിന്നിൽ താനെന്ന് പ്രചാരണം നടത്തിയെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ തൻ്റെ പേര് വിളിച്ചു പറയുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. 

താൻ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാപ്രവൃത്തികളും ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം മുന്നോട്ട് കൊണ്ടുപോകും. ശോഭാ സുരേന്ദ്രൻ എന്ന പൊതുപ്രവർത്തക കേരള രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് ഒന്നാമതായിട്ട് ആഗ്രഹിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാമത് ഗോകുലം ഗോപാലൻ. മൂന്നാമതായി ആഗ്രഹിക്കുന്നത് എൻ്റെ കൂടെ പാർട്ടി മാറാൻ വേണ്ടി ഡൽഹി വരെ എത്തിയ ഇ പി ജയരാജനാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കരുവന്നൂർ കേസ് തെളിയിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ദേശീയതലത്തിൽ ആഭ്യന്തരമന്ത്രിയെ കണ്ട ഒരാളാണ് ഞാൻ. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടിയാണത്. കരിമണൽ കർത്തയുടെ ഓഫറിനെ മാറ്റിവെച്ച്, വലിയവലിയ കുത്തക മുതലാളിമാർ പണം തന്ന് വിലക്കെടുക്കാൻ ശ്രമിച്ചപ്പോൾ പോടാ പുല്ലെ എന്ന് പറഞ്ഞ് കേരളത്തിന്റെ മുമ്പിൽ സത്യത്തിന് വേണ്ടി പ്രവർത്തിച്ച സ്ത്രീക്കെതിരേ എന്തടിസ്ഥാനത്തിലാണ് ഈ മാധ്യമപ്രവർത്തകർ പ്രവർത്തിച്ചത്. കരുവന്നൂർ കേസ് അവസാനിച്ചിട്ടില്ല.