കുവൈറ്റ് സിറ്റി: കുവൈറ്റ് തെരഞ്ഞെടുപ്പിലും കള്ളവോട്ട് വിവാദം. കുവൈറ്റിലെ സഹകരണ സ്ഥാപനമായ ജാബര്‍ അല്‍ അഹമ്മദ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ആള്‍മാറാട്ടം നടത്തി വോട്ട് രേഖപ്പെടുത്തിയത്. ഇത്തരം അഞ്ച് കേസുകള്‍ സാമൂഹ്യകാര്യ മന്ത്രാലയം, സഹകരണ സംഘങ്ങളുടെ അംഗത്വ കാര്യ, പരസ്യ വകുപ്പ് മുഖേന കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആള്‍മാറാട്ടക്കേസില്‍ പിടിയിലായ അഞ്ചു പേരെ തുടര്‍ നിയമനടപടികള്‍ക്കായി ഉചിതമായ അധികാരികള്‍ക്ക് റഫര്‍ ചെയ്തതായി മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിയമവിരുദ്ധമായ രീതിയില്‍ വോട്ടിങ് രേഖപ്പെടുത്തിയവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ജാബര്‍ അല്‍ അഹമ്മദ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സൊസൈറ്റ് അംഗങ്ങളല്ലാത്തവരാണ് ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തതിന്റെ പേരില്‍ പിടിക്കപ്പെട്ടത്. വിദേശ രാജ്യങ്ങളിൽ യാത്രയിലുള്ളവരും സ്ഥലത്തില്ലാത്തവരുമായ സൊസൈറ്റി അംഗങ്ങളുടെ ദേശീയ തിരിച്ചറിയല്‍ കാര്‍യ സിവില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് അവര്‍ക്കും വേണ്ടി ഇവര്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തുകയായിരുന്നുവെന്ന് മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യാനുള്ള ശ്രമത്തില്‍ ഈ ഐഡന്‍റിറ്റി കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായി. ഈ സിവില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ഇലക്ട്രോണിക് ലിങ്ക് സജീവമാക്കിയ ശേഷമാണ് ഇവര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതെന്നും അധികൃതര്‍ കണ്ടെത്തി.
അതേസമയം, ആള്‍മാറാട്ടം പോലുള്ള ഏതാനും ക്രമക്കേടുകള്‍ വോട്ടിങ്ങില്‍ കണ്ടെത്തിയെങ്കിലും വോട്ടിങ് പ്രക്രിയയെ ബാധിക്കുന്ന കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ തെരഞ്ഞെടുപ്പ് സുഗമമായി നടന്നതായി മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ സമഗ്രത ഉയര്‍ത്തിപ്പിടിക്കുന്നതിലും സഹകരണ സംഘം തെരഞ്ഞെടുപ്പുകളില്‍ ന്യായമായ വോട്ടെടുപ്പുകള്‍ ഉറപ്പാക്കുന്നതിലുമുള്ള മന്ത്രാലയത്തിന്‍റെ പ്രതിബദ്ധതയാണ് ആള്‍മാറാട്ടം നടത്തിയവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഭാവിയില്‍ ഏതെങ്കിലും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യാനും ധാരണയായിട്ടുണ്ട്. കുവൈറ്റിന്‍റെ സഹകരണ മേഖലയ്ക്കുള്ളിലെ ജനാധിപത്യ പ്രക്രിയയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതായും അധികൃതര്‍ അറിയിച്ചു.



