ബെംഗളൂരു: മൂന്നു ദിവസത്തെ സുഖചികിത്സയ്ക്ക് ശേഷം ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും പത്നി കാമില പാർക്കറും ഇന്ന് രാത്രി ബെംഗളൂരു വിടും. വെറ്റ്ഫീൽഡിലെ സുഖചികിത്സാ കേന്ദ്രമായ സൗഖ്യ ഇൻ്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെൻ്ററിൽ ഈ മാസം 26നാണ് ബ്രിട്ടീഷ് രാജാവ് എത്തിയത്. സമോവയിൽ 21 മുതൽ 26 വരെ നടന്ന കോമൺവെൽത്ത് രാജ്യ തലവന്മാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം 75കാരനായ ചാൾസ് മൂന്നാമൻ നേരെ ബെംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. 77കാരിയായ കാമില ഒരാഴ്ച മുൻപ് സൗഖ്യയിൽ എത്തിയിരുന്നു.

ചാൾസ് മൂന്നാമൻ മുൻപും ബെംഗളൂരു സന്ദ‍ർശിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് രാജാവായ ശേഷമുള്ള ആദ്യ സന്ദ‍ർശനമാണിത്. ഇക്കുറി വളരെ രഹസ്യമാക്കിയാണ് ഇരുവരും കർണാടക തലസ്ഥാനത്തെത്തിത്. ശനിയാഴ്ച രാത്രി എച്ച്എഎൽ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റിലെത്തിയ ചാൾസ് സൗഖ്യയിലേക്ക് തിരിക്കുകയായിരുന്നു. സ്കോട്ലൻഡ് യാ‍ർഡും സെൻട്രൽ ഇൻ്റലിജൻസും കർണാടക പോലീസും ചേർന്നാണ് സുരക്ഷ ഒരുക്കുന്നത്.

അതിരാവിലെ യോഗ സെഷൻ, പിന്നീട് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണത്തിന് മുൻപ് പുനരുജ്ജീവന ചികിത്സ എന്നിവ സൗഖ്യയിലെ സുഖചികിത്സയിൽ ഉൾപ്പെടുന്നതായാണ് റിപ്പോ‍ർട്ട്. ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമം, പിന്നീട് തെറാപ്പിയുടെ രണ്ടാംഘട്ടം ആരംഭിക്കും. മെഡിറ്റേഷൻ സെഷനോടെയാണ് തെറാപ്പി അവസാനിക്കുക. അത്താഴം പൂ‍ർത്തിയാക്കി രാത്രി ഒൻപതുമണിയോടെ ഉറക്കം. സൗഖ്യയിലെ കാംപസിൽ ദീ‍ർഘമായ നടത്തവും ജൈവ കൃഷിയിടം, കന്നുകാലി തൊഴുത്ത് സന്ദർശിക്കലും ദമ്പതികൾ ആസ്വദിച്ചതായാണ് വിവരം.

വെറ്റ്ഫീൽഡിലെ സമേതനഹള്ളിയിൽ താമസിക്കുന്ന ഡോ. ഐസക് മത്തായി നൂറനാൽ ആണ് സൗഖ്യ ഇൻ്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെൻ്ററിൻ്റെ സ്ഥാപകനും ഡയറക്ടറും. കഴിഞ്ഞ 15 വ‍ർഷമായി ചാൾസ് മൂന്നാമൻ്റെ ആരോഗ്യ കാര്യങ്ങളിൽ ഇദ്ദേഹം ഉപദേശം നൽകിവരുന്നുണ്ട്. ആയുർവേദം, ഹോമിയോപ്പതി, യോഗ എന്നീ പരമ്പരാഗത ചികിത്സാ രീതികളും ഇവയ്ക്ക് പുറമേ, റിഫ്ലക്സോളജി, അക്യുപ്രഷ‍ർ, അക്യുപങ്ചർ, ഡയറ്റെറ്റിക്സ് തുടങ്ങിയ 30 കോംപ്ലിമെൻ്ററി തെറാപ്പികളും ഉൾപ്പെട്ടതാണ് ഇവിടുത്തെ ചികിത്സാ രീതി.

മുൻപ് ഒൻപതു തവണ സൗഖ്യയിൽ എത്തിയിട്ടുള്ള ചാൾസ് മൂന്നാമൻ മൂന്നു തവണ ദീപാവലി ആഘോഷിച്ച ശേഷമാണ് മടങ്ങിയത്. അന്ന് ചെറുപ്പം നിലനി‍ർത്താനുള്ള ചികിത്സയ്ക്കും മറ്റുമാണ് വിധേയനായിരുന്നത്. 2019 നവംബറിൽ ചാൾസ് തൻ്റെ 71-ാം ജന്മദിനം ആഘോഷിച്ചതും ബെംഗളൂരുവിൽ വെച്ചാണ്.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്നാണ് മൂത്തമകനായ ചാൾസ് ബ്രിട്ടൻ്റെ രാജാവായി സ്ഥാനാരോഹണം ചെയ്തത്. 2022ലായിരുന്നു സ്ഥാനാരോഹണ ചടങ്ങായ ഓപ്പറേഷൻ സ്പ്രിങ് ടൈഡ് നടന്നത്. ബ്രിട്ടീഷ് രാജപദവിയിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയായ വ്യക്തിയാണ് ചാൾസ്.