ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലയായി പത്തനംതിട്ട ജില്ല തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രീതിയില്‍ ഭരണഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പായി തെരഞ്ഞെടുക്കപ്പെട്ടത് ഹോമിയോപ്പതി വകുപ്പാണ്.

ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷാ സേവനപുരസ്‌ക്കാരം ക്ലാസ് I വിഭാഗത്തില്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ കെകെ.സുബൈര്‍ അര്‍ഹനായി. ക്ലാസ് II വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ഹോമിയോപ്പതി) സീനിയര്‍ സൂപ്രണ്ടായ വിദ്യ പി.കെ, ജഗദീശന്‍ സി. (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, സബ് റീജിയണല്‍ സ്റ്റോര്‍, പടിഞ്ഞാറത്തറ, കെഎസ്‌ഇബി ലിമിറ്റഡ്, വയനാട് എന്നിവരും, ക്ലാസ് III വിഭാഗത്തില്‍ കോഴിക്കോട് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ കണ്ണന്‍ എസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ പി.ബി.സിന്ധു എന്നിവരും,
ക്ലാസ് III (ടൈപ്പിസ്റ്റ്/ കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫര്‍) വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലാ കളക്‌ട്രേറ്റിലെ യു.ഡി ടൈപ്പിസ്റ്റായ ബുഷിറാ ബീഗം എല്‍, തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റായ സൂര്യ എസ്.ആര്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായി.

ഗ്രന്ഥരചനാ പുരസ്‌കാരത്തിന് കേരള സര്‍വകലാശാലയിലെ പ്രൊഫസര്‍ ആന്‍ഡ് ഹെഡ് ആയ ഡോ. സീമാജെറോം അര്‍ഹയായി. നവംബര്‍ 1ന് ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന മലയാള ദിന-ഭരണഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.