ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബോളയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അജിത് കുമാറിനെ പറഞ്ഞയച്ചു എന്ന് സതീശന്‍ ആരോപിച്ചു. ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സതീശന്‍ ആരോപിച്ചു. ഔദ്യോഗിക വാഹനം ഒഴിവാക്കി താമസിച്ച ഹോട്ടലിന്റെ വാഹനത്തിലാണ് ആര്‍എസ്‌എസ് നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഡിജിപി പോയത്. എന്തിനാണ് മുഖ്യമന്ത്രി ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് എഡിജിപിയെ അയച്ചത് എന്ന് സതീശന്‍ ചോദിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ നടന്ന നീക്കവും പൊലീസിനെ കൊണ്ട് പൂരം അലങ്കോലമാക്കിയതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സതീശന്‍ ആരോപിച്ചു. കമ്മീഷണര്‍ അഴിഞ്ഞാടുമ്ബോള്‍ എഡിജിപി ഇടപെട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം ഇഡിയും കരുവന്നൂരിലെ അന്വേഷണം എവിടെയാണ് എന്നും അദ്ദേഹം ചോദിച്ചു.

എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് പേടിയാണ്. ഊരി പിടിച്ച വാളിന്റെ ഇടയില്‍ കൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് കീഴുദ്യോഗസ്ഥരെ ഭയക്കുന്നത് എന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും സതീശന്‍ പറഞ്ഞു. കൊലപാതകം, സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍, ലഹരിമരുന്ന്, കൈക്കൂലി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും എഡിജിപിക്കും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും സംരക്ഷണം നല്‍കുകയാണ് മുഖ്യമന്ത്രി. ആര്‍എസ്‌എസ് ബന്ധമാണ് ഇതിന് പിന്നില്‍ എന്നും നേരത്തേ മുതലുള്ള മുഖ്യമന്ത്രിയുടെ ആര്‍എസ്‌എസ് ബന്ധം ഇപ്പോള്‍ കുറച്ചുകൂടി മറനീക്കി വ്യക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.