മലപ്പുറം: തന്‍റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ താൻ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ബന്ധപെട്ടവർക്കിടയിൽ പകയും വിരോധവും ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിലമ്പൂർ എംഎൽഎ അപേക്ഷ നൽകിയത്.

നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപിക്കെതിരെ ഇന്നും ഗുരുതരമായ ആരോപണങ്ങളാണ് അൻവർ നടത്തിയത്. ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന മാധ്യങ്ങളുടെ ചോദ്യത്തിന് അത് ഞാൻ മാനേജ് ചെയ്തോളാമെന്നായിരുന്നു പ്രതികരണം.

എഡിജപി എം ആർ അജിത് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിവി അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. എഡിജപി അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റണം, ദുരൂഹ മരണങ്ങൾ അന്വേഷിക്കണം, സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണം എന്നീ ആവശ്യങ്ങൾ നാളെ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും എംഎൽഎ പറഞ്ഞു.

സോളാർ കേസിൽ ഉൾപ്പെട്ട ആളുകൾ രക്ഷപെടാൻ എഡിജിപി ഇടപെട്ടുവെന്നും എഡിജിപിക്കും സംഘത്തിനുമെതിരെ അന്വേഷണം നടത്തുന്നവരെ ഒതുക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് നിലവിലുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയനെ ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയിക്കും. നടപടി ആവശ്യപ്പെട്ട് അപേക്ഷ എഴുതി തയാറാക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങൾ ‍ഗൗരവമേറിയതാണെന്നും അന്വേഷണത്തിൽ യാതൊരു വിട്ടു വീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെല്ലാം തന്നെ സർക്കാർ ശരിയായി പരിശോധിക്കും. പോലീസിലെ ഉന്നതനായ ഉദ്യോഗസ്ഥൻ ഇവ അന്വേഷിക്കും. കൃത്യനിർവഹണത്തിൽ നിന്നും വിട്ടു നിൽക്കുന്ന പോലീസുകാരെ കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്‍റെ പക്കലുണ്ട്. എല്ലാ ഗൗരവത്തോടെ അന്വേഷിക്കും. അതിനി ഏത് ഉന്നതനായാലും കർശന നടപടിയെടിക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളുടേയും നിജസ്ഥിതി മനസിലാക്കി മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് എഡിജിപി എം ആർ അജിത് കുമാറും വ്യക്തമാക്കി.