തിരുവനന്തപുരം: നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ച സിമി റോസ്ബെല്‍ ജോണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സിലെ വനിതാ നേതാക്കൾ രംഗത്ത്. സിമി റോസ്ബെല്‍ ജോൺ സ്ത്രീത്വത്തെ അധിക്ഷേപിച്ചതായി വനിതാ നേതാക്കൾ പരാതിപ്പെട്ടു. സിമിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി നേതൃത്വത്തിനും വനിതാ നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എ. ഐ. സി. സി അംഗം സിമി റോസ്ബെല്‍ ജോണ്‍ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചത്. താൻ പ്രതിപക്ഷനേതാവിന്റെ ഗുഡ് ബുക്കിൽ ഇല്ലെന്നും അവസരം നിഷേധിക്കുകയും തന്നെ പരസ്യമായി പലതവണ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും അവർ ആരോപിക്കുകയുണ്ടായി.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ നടപടി വേണമെന്നാണ് വനിതാ നേതാക്കൾ ആവശ്യപ്പെടുന്നത്. കെ പി സി സി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ജനപ്രതിനിധികളുമായ വനിതാ നേതാക്കൾ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കും പരാതി നല്‍കി.

കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ എ തുളസി, ജെബി മേത്തർ എം പി എന്നിവരാണ് പരാതിയുമായി എഐസിസി – കെ പി സി സി നേതൃത്വത്തെ സമീപിച്ചത്.

ചുരുങ്ങിയ കാലം കൊണ്ട് കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമിറോസ്ബെല്‍ ജോണ്‍ പാര്‍ട്ടിയെ സമൂഹമധ്യത്തിൽ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. ഗുരുതരമായ അച്ചടക്ക ലംഘനവും വഞ്ചനയും പാര്‍ട്ടിയോട് കാണിച്ച സിമിറോസ് ബെല്‍ ജോണിനെ അടിയന്തരമായി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.