ഷാര്‍ജ: 600 ദിര്‍ഹത്തെ ചൊല്ലിയുള്ള തര്‍ക്കം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബംഗ്ലാദേശി യുവാവിനെ മര്‍ദിച്ച് കൊന്നു. കൂടെയുണ്ടായിരുന്ന രണ്ടും പേര്‍ക്ക് പരിക്കേറ്റതായി ഷാര്‍ജ പോലീസ് അറിയിച്ചു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ ഒരു വ്യാവസായിക മേഖലയിലാണ് സംഘട്ടനം നടന്നത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പോലിസ് അറിയിച്ചു.

600 ദിര്‍ഹം കടത്തെച്ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ബംഗ്ലാദേശി യുവാവ് കടമായി വാങ്ങിയ 600 ദിര്‍ഹം തിരികെ ചോദിച്ചെത്തിയതായിരുന്നു സംഘം. ബംഗ്ലാദേശി യുവാവുമായും കൂടെയുണ്ടായിരുന്ന രണ്ട് സഹോദരന്‍മാരുമായും പണം ചോദിച്ചെത്തിയ സംഘം വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും പിന്നീടത് അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു. മൂന്ന് സഹോദരങ്ങളെ വടിയും കത്തിയും ഉപയോഗിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ സമീപത്തുള്ള അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഴ് ഏഷ്യന്‍ പ്രവാസികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. അക്രമം നടത്തിയ സംഘത്തിലെ അംഗങ്ങളും ബംഗ്ലാദേശികളാണെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഉടന്‍ തന്നെ പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരമാണ് ഷാര്‍ജ ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡിന് റിപ്പോര്‍ട്ട് ലഭിക്കുന്നത്. ഉടന്‍ തന്നെ
പോലീസ് പട്രോളിങ് ടീമും ദേശീയ ആംബുലന്‍സും സംഭവസ്ഥലത്തേക്ക് കുതിച്ചു. അപ്പോഴേക്കും സംഭവസ്ഥലത്തു നിന്ന് പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. മാരകമായ മുറിവേറ്റ ഒരാള്‍ അപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു.

പോലിസ് അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു. ഇതേത്തുടര്‍ന്ന്, കേസ് നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ നിയമം എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടുന്നതിനുമുള്ള ഏക മാര്‍ഗം നിയമപരമായ ചാനലുകളാണെന്നും അദ്ദേഹം പറഞ്ഞു. അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സമൂഹത്തിനുള്ളില്‍ സുരക്ഷിതത്വവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനുമായി, നിയമപരമായ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കാനും രമ്യമായി പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കങ്ങള്‍ പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യാനും അവര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.