തിരുവനന്തപുരം: മുതി‍ർന്ന നേതാവും മുൻ തൊഴിൽ, എക്സൈസ് മന്ത്രിയുമായ ടിപി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനറാകും. എൽഡിഎഫ് കൺവീനറായ ഇപി ജയരാജൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാ‍ർട്ടിയുടെ നേതാവാണ് ടിപി രാമകൃഷ്ണൻ. പേരാമ്പ്ര നിയോജക മണ്ഡലത്തിൽനിന്ന് മൂന്നു തവണ നിയമസഭയിൽ എത്തിയ ടിപി, പാർട്ടിയുടെ വിശ്വസ്തനാണ്. നേതൃപാടവവും സൗമ്യ സ്വഭാവവും ടിപി രാമകൃഷ്ണന് ജനങ്ങൾക്കിടയിൽ സ്വീകാര്യനാക്കുന്നു.

നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. പേരാമ്പ്ര നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂർ ആണ് സ്വദേശം.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും, തിരുത്തൽ നടത്തും: ടിപി രാമകൃഷ്ണൻ

ഇടതുമുന്നണിയിലെ ചെറുതും വലുതുമായ എല്ലാ പാർട്ടികളുടെയും നിലപാട് മനസ്സിലാക്കി അതിനനുസൃതമായ നിലപാട് മുന്നണി സ്വീകരിക്കുമെന്ന് ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എൽഡിഎഫ് കൈക്കൊള്ളുന്ന രാഷ്ട്രീയ തീരുമാനങ്ങൾ കേരളത്തിൽ പ്രാവർത്തിമാക്കുന്നതിനെക്കുറിച്ച് പരിശോധന നടത്തും. ജനങ്ങളെ അണിനിരത്തി മുന്നണി ശക്തിപ്പെടുത്താനാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ജനങ്ങൾ ഞങ്ങൾക്ക് തന്നിട്ടുള്ള മാൻഡേറ്റ് ഉണ്ട്. ജനങ്ങൾ സിപിഎമ്മിലും എൽഡിഎഫിലും അർപ്പിച്ച വിശ്വാസമുണ്ട്. അതിനനുസരിച്ചു പ്രവർത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഞങ്ങളെക്കുറിച്ചുള്ള അഭിപ്രായം കേട്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി രാഷ്ട്രീയമായ ഉത്തരവാദിത്തം നിറവേറ്റാനാണ് ശ്രമിക്കുന്നത്”.

“ഇഎംഎസ് ഭരണം മുതൽ ജനങ്ങളുടെ ജീവിതത്തിൽ സാരമായ മാറ്റമുണ്ടാക്കാനായി എൽഡിഎഫ് സർക്കാരാണ് വിവിധ പദ്ധതികൾ കേരളത്തിൽ നടപ്പാക്കിയിട്ടുള്ളത്. ആ അടിസ്ഥാന ധാരണയിൽ നിന്നുകൊണ്ട് പാർട്ടി ഇപ്പോഴും നിലപാട് തുടരുകയാണ്. ജനങ്ങൾക്ക് ഒരു തരത്തിലും ഞങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ല. മാത്രമല്ല, ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചു ഞങ്ങൾ തിരുത്തേണ്ടതുണ്ടെങ്കിൽ അതിന് വിധേയമായി മുന്നോട്ടുപോകാൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കുറച്ചുകൂടി ശക്തമായി തീരുമാനിച്ചു”.

ബിജെപി – സിപിഎം ബന്ധം എന്തടിസ്ഥാനത്തിലാണ് ആരോപിക്കുന്നത്. ബിജെപിയുമായുള്ള ബന്ധമോ മറ്റ് സംഗതികളോ ഇതിനകത്തില്ല. കേരളത്തിലോ ഇന്ത്യയിലോ ആയാലും വർഗീയതയ്ക്കെതിരെ ശക്തമായി നിലപാടെടുത്ത് നിരവധി വിലകൊടുത്തവരാണ് സിപിഎം. പ്രതിപക്ഷ നേതാവിനോ അദ്ദേഹത്തിൻ്റെ പാർട്ടിക്കോ അത്തരമൊരു അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. ഇവിടെ ജനങ്ങളുമായുള്ള സൗഹൃദം തുട‍ർന്നുകാണാൻ ഞങ്ങൾ
ആഗ്രഹിക്കുന്നു. ആ സൗഹൃദം തകർക്കുന്നതാണ് വർഗീയത. അതിനോട് വിട്ടുവീഴ്ചയോ സന്ധിയോ ഇല്ലാതെ ഉറച്ച നിലപാട് എടുത്താണ് മുന്നോട്ടുപോകുന്നത്. അത്തരത്തിലൊരു പാ‍ർട്ടിയെ സംശയത്തിൻ്റെ നിഴലിൽ നിർത്താൻ ആരു ശ്രമിച്ചാലും കേരളത്തിൽ സംഭവിക്കില്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.