നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ മോഹൻലാൽ മാധ്യമങ്ങൾക്ക് മുൻപിൽ എത്തി. എന്നാൽ തീർത്തും നിസ്സഹായനായാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ. താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്നും തങ്ങളെ വല്ലാതെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും പറയുന്നു. ആദ്യം തന്നെ താൻ മാധ്യമങ്ങൾക്ക് മുൻപിൽ എത്താൻ വൈകിയതിൻ്റെ കാര്യം പറഞ്ഞാണ് അദ്ദേഹം വാക്കുകൾ ആരംഭിച്ചത്.
വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും പറഞ്ഞ അദ്ദേഹം സിനിമകളുടെ റിലീസ് മാറ്റിവച്ചുവെന്നും അറിയിച്ചു.
മലയാള സിനിമയിലുണ്ടായ വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ സിനിമ സമൂഹത്തിൻ്റെ ഭാഗമാണെന്നും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നുമായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അമ്മ ട്രേഡ് യൂണിയനല്ല, അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.



