റിയാദ്:: തലസ്ഥാനമായ റിയാദിന് സമീപം കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ഒരു ഈന്തപ്പന തൈക്ക് 38,000 റിയാല്‍ വാഗ്ദാനം ചെയ്തെങ്കിലും ഉടമ അത് വിട്ടുകൊടുക്കാൻ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട്.

റിയാദ് മേഖലയുടെ വടക്കന്‍ ഗവര്‍ണറേറ്റായ അല്‍ ഗാത്തിൽ നടന്ന അപൂര്‍വ ഈന്തപ്പന ഉല്‍പന്നങ്ങള്‍ക്കായുള്ള ലേലത്തിലാണ് ഈ അവിശ്വസനീയ സംഭവം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു അറബ് യുവാവ് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ അപൂർവ ലേലത്തിൻ്റെ കാര്യം പരസ്യപ്പെടുത്തുന്നത്. പരമ്പരാഗത സൗദി വസ്ത്രങ്ങള്‍ ധരിച്ച ഒരു ലേലക്കാരൻ ജനക്കൂട്ടത്തിനു മുന്നിൽ വച്ച് ഒരു ഈന്തപ്പന തൈ ലേലം വിളിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

ചെറിയ തൈയുടെ ലേലം തുടങ്ങുന്നത് തന്നെ 10,000 റിയാലിലാണ്. സാധാരണ ഈന്തപ്പനത്തൈകളുടെ വില പൊതുവെ 150 റിയാലിലാണ് ആരംഭിക്കാറ്. എന്നിരിക്കെയാണ് പ്രതീക്ഷിക്കാത്ത തുകയ്ക്ക് ലേലം ആരംഭിച്ചത്. എന്നാൽ കൂടി നിന്നവരെ ഞെട്ടിച്ച് കൂടുതൽ തുക നൽകി ചെടി സ്വന്തമാക്കാൻ ആളുകൾ മുന്നോട്ടു വരികയായിരുന്നു. വാശിയേറിയ ലേലം വിളിയിൽ ചെടിയുടെ വില 38,000 റിയാലിലേക്ക് ഉയരുന്നത് വരെ തുടര്‍ന്നു.

എന്നാല്‍ സെന്‍ട്രല്‍ സൗദി അറേബ്യയിലെ ഉനൈസയില്‍ വളര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൈയുടെ ഉടമ അത് ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വളരെ വിശിഷ്ടമായ ഈത്തപ്പഴം കായ്ക്കുന്ന അപൂവയിനം തൈയാണ് ഇതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൻ്റെ ഇനത്തെക്കുറിച്ചോ സവിശേഷതകളെ കുറിച്ചോ ഉള്ള വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത്ര വലിയ തുക ഒരു ഈന്തപ്പന ചെടിക്ക് ലേലത്തിൽ വിളിക്കുന്നത് അപൂർവ്വ സംഭവമാണ്‌.

ഈന്തപ്പഴം സൗദി അറേബ്യയില്‍ വ്യാപകമായി പ്രചാരമുള്ള ഉല്‍പ്പന്നമാണ്. പോഷക സമ്പന്നമായ വൈവിധ്യമാർന്ന ഈന്തപ്പഴ ഇനങ്ങളുടെ പ്രദർശനവും വിൽപ്പനയും ഇവിടെ സാധാരണമാണ്. പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ ഈത്തപ്പഴ ഉല്‍പ്പാദനം സൗദിയിൽ നടക്കുന്നുണ്ടെന്നാണ് കണക്ക്.

നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്സിൻ്റ കണക്കനുസരിച്ച് സൗദിയിലെ ഈന്തപ്പഴത്തിന്റെ കയറ്റുമതി 14 ശതമാനം വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം 1.4 ബില്യണ്‍ റിയാലിലെത്തി. രാജ്യത്തുടനീളം 33 ദശലക്ഷത്തിലധികം ഈന്തപ്പനകളുണ്ട് എന്നാണ് കണക്ക്. ഭക്ഷണം, മെഡിക്കല്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, കാലിത്തീറ്റ എന്നിവയുള്‍പ്പെടെ നിരവധി ഉൽപ്പന്ന വ്യവസായങ്ങള്‍ക്ക് ഈ മേഖല ഗണ്യമായ സംഭാവന നല്‍കുന്നു.

സമീപ വര്‍ഷങ്ങളില്‍, എണ്ണയെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള സൗദി കിരീടാവകാശിയുടെ പദ്ധതിയുടെ ഭാഗമായി ഈന്തപ്പഴ വ്യവസായത്തിൽ കൂടുതൽ ഊന്നൽ നൽകി വരുന്നുണ്ട്. സൗദിയിലെ പ്രധാന ഉല്‍പ്പന്നമായ ഈന്തപ്പഴം അടുത്തിടെ മധുരവും പോഷകഗുണമുള്ളതുമായ ഗുളികകളായി വിപണിയിലെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ ഏറെ ഇഷ്ടപ്പെട്ട വിഭവമായി ഇതിനകം ഈ ഈന്തപ്പഴ മിഠായി മാറിക്കഴിഞ്ഞു. വിവിധ രുചികളിലും നിറങ്ങളിലും വിപണിയിലെത്തുന്ന ഈ മിഠായികൾ ഈന്തപ്പഴത്തിൻ്റെ പൊടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.