തിരുവനന്തപുരം: സർക്കാർ പൂർണ രഹസ്യമെന്ന് പറയുന്ന ഹേമ കമ്മറ്റി റിപ്പോർട്ട് മുകേഷ് എംഎൽഎ വായിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ മുകേഷ് ഇപ്പോഴും അംഗമാണ്. ഈ സമിതിയിലെ അംഗമെന്ന നിലയിൽ മുകേഷിന് ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിഡി സതീശൻ വിശദീകരിച്ചു. “2023 ജൂലൈയിലാണ് മുകേഷ് ഉള്‍പ്പെടെ പത്ത് അംഗങ്ങളെ ഉള്‍പ്പെടുത്തി നയരൂപീകരണ സമിതി രൂപീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് രണ്ട് മാസത്തിനകം ശിപാര്‍ശകള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അപ്പോള്‍ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

ഹേമ റിപ്പോര്‍ട്ട് പുറത്തു കൊടുക്കാന്‍ പാടില്ലെന്ന് ഹേമ കമ്മിറ്റി തന്നെ ആവശ്യപ്പെട്ടു എന്നതായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതിരോധം. പക്ഷെ 2023 ജൂലൈയില്‍ രൂപീകരിച്ച സിനിമ നയരൂപീകരണ സമിതിയിലെ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമാണെന്നു പറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ മുകേഷ് പ്രതിയായി നില്‍ക്കുകയാണ്. സര്‍ക്കാര്‍ എന്തെല്ലാമാണ് പ്രതികൾക്ക് ചെയ്തു കൊടുത്തതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആരോപണ വിധേയനായ മുകേഷിന് സി.പി.എം കുടചൂടിക്കൊടുക്കുകയാണ്. ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു പോലും സി.പി.എം മുകേഷിനെ സംരക്ഷിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിനെ ആധാരമാക്കി അന്വേഷണം നടത്തി കേസെടുക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പക്ഷെ സി.പി.എം അതില്‍ തൊടുന്നില്ല. ഒരുപാട് പേരെ സി.പി.എമ്മിന് സംരക്ഷിക്കാനുണ്ട്. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും നിയമസംവിധാനങ്ങളെ ലംഘിച്ചാണ് റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തി വച്ചത്. ഇപ്പോഴും അന്വേഷണത്തിന് തയാറല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷമുള്ള പ്രതികരണങ്ങളെയും ആരോപണങ്ങളെയും കുറിച്ച് അന്വേഷിക്കാനാണ് ഇപ്പോള്‍ പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. അതിലാണ് മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്നിട്ടും സി.പി.എം മുകേഷിനെ സി.പി.എം സംരക്ഷിക്കുന്ന ചിത്രമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത്.

വിവരാവകാശ കമ്മിഷണര്‍ ആവശ്യപ്പെടാത്ത പേജുകള്‍ പോലും സര്‍ക്കാര്‍ ഒഴിവാക്കിയത് ആരെ രക്ഷിക്കാനായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കുറ്റവാളികളെ സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ സിനിമ ലോകത്തെ സത്യസന്ധരായ ആളുകളെ കൂടി സര്‍ക്കാര്‍ സംശയ നിഴലിലാക്കിയിരിക്കുകയാണ്. സിനിമ രംഗത്തെ ഈ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. സിനിമയോട് ജനങ്ങള്‍ക്ക് അകല്‍ച്ച വരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് ഒരു മറുപടിയും കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ തൊടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മതസ്പര്‍ദ്ധയും ഭിന്നിപ്പും ഉണ്ടാക്കുന്നതിന് വേണ്ടി വടകരയില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയവരെ സി.പി.എം സംരക്ഷിക്കുകയാണ്. സി.പി.എമ്മിലെ സമുന്നതരായ നേതാക്കള്‍ക്കും ഗൂഡാലോചനയില്‍ പങ്കുണ്ട്. എന്നിട്ടാണ് പ്രതിയെ അറിയില്ലെന്നു പറഞ്ഞ് പോലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുന്നത്. സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയവരെയും പ്രചരിപ്പിച്ചവരെയും പൊലീസിന് അറിയാം. പക്ഷെ പൊലീസിന്റെ കയ്യും കാലും കെട്ടപ്പെട്ടിരിക്കുകയാണ്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ നിരപരാധിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിം പ്രതി ആയേനെ. കോടതി ഇടപെട്ടതു കൊണ്ടാണ് റിപ്പോര്‍ട്ട് നല്‍കാനെങ്കിലും പൊലീസ് തയാറായത്. നിയമവ്യവസ്ഥ സ്വന്തക്കാര്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്