മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം ജില്ലാ സെഷന്‍സ് കോടതി. നടിയുടെ ലൈംഗികാരോപണ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി മുകേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുന്‍കൂര്‍ ജാമ്യം. സെപ്റ്റംബര്‍ മൂന്ന് വരെ അറസ്റ്റ് പാടില്ല. മൂന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ കൊച്ചി മരട് പോലീസാണ് കേസെടുത്തത്. 

എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്. ഇതിന് പിന്നാലെയാണ് മുകേഷ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം തനിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നുമാണ് ആരോപണങ്ങളോട് ആദ്യ ഘട്ടത്തിൽ മുകേഷ് പ്രതികരിച്ചത്. താന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് മുകേഷ് പറഞ്ഞിരുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ പൊതുസമൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളൂവെന്ന് മുകേഷ് പറഞ്ഞു.