ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സിലെ മെഡല്‍ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം അമന്‍ ഷെരാവത്തിന് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കി ഉത്തര റെയില്‍വേ. ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) തസ്തികയിലേക്കാണ് താരത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

ഒളിംപിക്സിൽ പുരുഷന്‍മാരുടെ 57 കി.ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ 21-കാരനായ അമന്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ ഒളിംപിക് മെഡല്‍ ജേതാവെന്ന റെക്കോഡും അമന്‍ സ്വന്തമാക്കിയിരുന്നു.ഉത്തര റെയില്‍വേ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ജനറല്‍ മാനേജര്‍ ശ്രീ ശോഭന്‍ ചൗധരി അമന്‍ ഷെരാവത്തിനെ അഭിനന്ദിച്ചു. ചടങ്ങില്‍ ഉത്തര റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് പേഴ്‌സണല്‍ ഓഫീസര്‍ സുജിത്ത് കുമാര്‍ മിശ്ര അമന് പ്രൊമോഷന്‍ ലെറ്റര്‍ നേരിട്ട് കൈമാറി.

നേരത്തേ ഒളിംപിക്സിൽ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ മഹാരാഷ്ട്ര സ്വദേശി സ്വപ്‌നില്‍ കുശാലെയ്ക്ക് റെയില്‍വേ ഡബിള്‍ പ്രൊമോഷന്‍ നല്‍കിയിരുന്നു. ട്രാവലിങ് ടിക്കറ്റ് എക്സാമിനറായിരുന്ന (ടിടിഇ) സ്വപ്നിലിന് മുംബൈയിലെ സ്‌പോര്‍ട്‌സ് സെല്ലിലെ ഇന്ത്യന്‍ റെയില്‍വേയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയാണ് സ്ഥാനക്കയറ്റം നല്‍കിയത്. സ്വപ്നിൽ കുശാലെയ്ക്കും അമന്‍ ഷെരാവത്തിനും വെങ്കലം ലഭിച്ചത് കൂടാതെ ഇന്ത്യ പാരിസിൽ ആറ് മെഡലുകളാണ് നേടിയത്. 

ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ 71-ാം സ്ഥാനത്താണ് ഇന്ത്യ ഇത്തവണ ഫിനിഷ് ചെയ്തത്. മൂന്ന് മെഡലുകൾ ഷൂട്ടിങ്ങിൽ നേടിയപ്പോൾ ഓരോ മെഡലുകൾ വീതം ജാവലിനിലും ഗുസ്തിയിലും ഹോക്കിയിലും സ്വന്തമായി. ടോക്കിയോയിലെ ഏഴ് മെഡൽ എന്ന ചരിത്ര നേട്ടം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.