പത്തനംതിട്ട: ദുരന്തഭൂമിയായ വയനാട്ടിലേക്ക് മോഹൻലാൽ പോകാൻ പാടില്ലായിരുന്നുവെന്ന് ആവർത്തിച്ച് ‘ചെകുത്താൻ’ എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയായ തിരുവല്ല സ്വദേശി അജു അലക്സ്. താൻ മാത്രമല്ല, ഒരുപാട് പേർ ഇക്കാര്യം പറഞ്ഞു. താൻ ഉപയോഗിച്ച വാക്കുകൾ ശരിയായില്ലെന്നും അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായും അജു അലക്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ട്രൈപോഡ് അടക്കം കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജയിലിൽ നിൽക്കുന്ന തൻ്റെ ഫോട്ടോ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ജയിലിൻ്റെ അഴിയിൽ പിടിക്കുക കൂടി ചെയ്തിരുന്നേൽ കുറച്ചുകൂടി ഭംഗി ആയിരുന്നേനേ എന്നും അജു പറഞ്ഞു.
“ഞാൻ മാത്രമല്ല, കേരളത്തിൽ ഒരുപാട് പേർ അത്തരത്തിൽ പറയുന്നുണ്ട്. ഞാൻ ഉപയോഗിച്ച വാക്കുകൾ ശരിയായില്ല. മോഹൻലാൽ ഒരിക്കലും ആ സമയത്ത് വയനാട്ടിൽ പോകാൻ പാടില്ലായിരുന്നു. പോയാലും അവിടെ അത്രയും സമയം സൈന്യത്തിൻ്റെ കൂടെ നിൽക്കാൻ പാടില്ലായിരുന്നു”.
സൈന്യത്തിൻ്റെ വിലപ്പെട്ട സമയമാണ്. ജീവൻ രക്ഷിക്കുന്ന പ്രവർത്തനത്തനമാണ് അവിടെ നടന്നത്. ഒരു കേണലോ മേജറോ വന്നാൽ ഒരിക്കലും ഇത്രയും പേർ അവിടെ കൂടില്ല. സെലിബ്രിറ്റി ആയതുകൊണ്ടാണ് അത്രയും പട്ടാളക്കാർ ചുറ്റും കൂടുകയും സെൽഫി എടുക്കുകയും ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തത്. അവിടെനിന്ന് പകർത്തിയ ചിത്രങ്ങളിൽ ഒന്ന് മോഹൻലാലിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അജു അലക്സ് പറഞ്ഞു.
വയനാട് സന്ദർശനത്തിനെതിരെ ലഫ്. കേണൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച അജു അലക്സിനെ തിരുവല്ല പോലീസ് ആണ് അറസ്റ്റ് ചെയ്തത്. താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായ നടൻ സിദ്ധിഖിൻ്റെ പരാതിയിലാണ് അജുവിനെതിരായ നടപടി.
ഭാരതീയ ന്യായ സംഹിത 192,296 (ബി) കെപി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മോഹൻലാലിനെ അപകീർത്തിപ്പെടുത്തുകയും താരത്തിൻ്റെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുമാണ് അജു യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.



