ധാക്ക: ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാറിന്റെ തലവനായി നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. രാജ്യം മുഴുവൻ അലയടിച്ച് പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീന രാജിവെക്കുകയും പലായനം ചെയ്യുകയും ചെയ്തതോടെയാണ് ഇടക്കാല സർക്കാറിനെ തിരഞ്ഞെടുത്തത്.
സാലിഹ് ഉദ്ദീൻ അഹമ്മദ്, ഡോ. ആസിഫ് നസ്രുൾ, ആദിലുർ റഹ്മാൻ ഖാൻ, ഹസൻ ആരിഫ്, തൗഹിദ് ഹുസൈൻ, സൈദ റിസ്വാന ഹസൻ, എം ഡി നഹിദ് ഇസ്ലാം, ആസിഫ് മഹ്മൂദ്, ബ്രിഗേഡിയർ ജനറൽ (റിട്ട) എം സഖാവത് ഹുസൈൻ, സുപ്രദീപ് ചക്മ, ഫരീദ അക്തർ, ബിദാൻ രഞ്ജൻ റോയ്, എ എഫ് എം ഖാലിദ് ഹസൻ, നൂർജഹാൻ ബീഗം, ഷർമിൻ മുർഷിദ്, ഫാറൂഖ്-ഇ-അസം എന്നിവരാണ് മന്ത്രിസഭാംഗങ്ങൾ.
പ്രസിഡന്റ് മുഹമ്മദ് ഷഹബുദ്ദീൻ ആണ് 84 കാരനായ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിൻ്റെ തലവനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനം നടത്തിയതിന് 2006 ൽ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഹമ്മദ് യൂനുസിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. രാജ്യം സാധാരണഗതിയിലേക്ക് എത്രയും പെട്ടന്ന് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദു അടക്കമുള്ള എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചു. സമാധാനം, സുരക്ഷ, വികസനം എന്നിവയ്‌ക്കായുള്ള ഇരു ജനങ്ങളുടെയും താത്പര്യങ്ങൾ നിറവേറ്റുന്നതിനായി ബംഗ്ലാദേശുമായി പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി കുറിച്ചു.



