സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില ഒറ്റയടിക്ക് പവന് 2000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,495 രൂപയിലും പവന് 51,960 രൂപയിലെത്തി. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്കെത്തിയത്.

ഇന്നലെ രണ്ട് തവണകളായി 2200 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ബജറ്റിന് മുന്‍പ് 200 രൂപ താഴ്ന്ന സ്വര്‍ണവില, ബജറ്റിന് ശേഷം ഒറ്റയടിക്ക് 2000 രൂപയാണ് കൂപ്പുകൂത്തിയത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഈ മാസം 17-ആം തീയതി 55,000 രൂപയിലെത്തിയ പവന്‍റെ വില എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി കുറയുകയായിരുന്നു. 

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.