കുവൈറ്റ് സിറ്റി: ലബനാനിലെ ഹിസ്ബുല്ലയുടെ ഇസ്രായേലും തമ്മില്‍ തുടരുന്ന സംഘര്‍ഷം ഒരു വലിയ യുദ്ധമായി മാറുമെന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലബനാനിലെ കുവൈറ്റ് പൗരന്‍മാരോട് രാജ്യം വിടാനുള്ള നിര്‍ദ്ദേശവുമായി അധുകൃതര്‍. ലെബനാനില്‍ അടിയന്തര ആവശ്യങ്ങളില്ലാത്ത കുവൈറ്റ് പൗരന്മാരോട് ഉടന്‍ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പെട്ടെന്ന് തിരികെ വരാന്‍ കഴിയാത്തവര്‍ ലെബനനിലെ കുവൈറ്റ് എംബസിയുമായി 0096171171441 എന്ന എമര്‍ജന്‍സി ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്തിലെ കുവൈറ്റ് എംബസിയും കുവൈറ്റ് എയര്‍വേയ്സും ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളുമായി ഓപ്പറേഷന്‍ റൂം വഴി വിദേശകാര്യ മന്ത്രാലയം ലെബനനിലെ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ സ്ഥിരീകരിച്ചു. ലബനാനിലെ കുവൈറ്റ് പൗരന്മാരുടെ എണ്ണം കണക്കാക്കുന്നതിനും ആവശ്യമെങ്കില്‍ വേഗത്തിലുള്ള ഒഴിപ്പിക്കല്‍ പദ്ധതി ഉറപ്പാക്കുന്നതിനുമാണ് ഇത്.

ഈ വിഷയത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. യുദ്ധ ഭിതി നിലനില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളെന്ന നിലയിലാണിതെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് പൗരന്‍മാര്‍ രാജ്യത്തേക്ക് കൂട്ടത്തോടെ മടങ്ങാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനായി ബെയ്റൂത്ത് റൂട്ടിലേക്ക് വലിയ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കുവൈറ്റ് എയര്‍വേസ് അറിയിച്ചു.

ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലും ലബനാനിലെ ഹിസ്ബുല്ല പോരാളി വിഭാഗവും തമ്മിലുള്ള സംഘര്‍ഷം ശക്തിയാര്‍ജ്ജിച്ച പശ്ചാത്തലത്തിലാണ് കുവൈറ്റിന്റെ മുന്നറിയിപ്പ്. ഹിസ്ബുല്ലയുടെ മുതിര്‍ന്ന സൈനിക കമാന്റര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ വധിക്കപ്പെട്ടതിന് തിരിച്ചടിയായി ഇസ്രായേല്‍ പ്രദേശങ്ങള്‍ക്കെതിരേ ഹിസ്ബുല്ല മിസൈലാക്രമണം നടത്തിയിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഇടവരുത്തുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. തങ്ങളെ ഇസ്രായേല്‍ ആക്രിമിക്കുന്ന പക്ഷം ഇസ്രായേലിന്റെ ഒരു പ്രദേശവും സുരക്ഷിതമായിരിക്കില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ഹിസ്ബുല്ലയുമായി പൂര്‍ണ യുദ്ധത്തിന് ഇസ്രായേലി സൈന്യം സജ്ജമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കഴിഞ്ഞ ദിവസം പറയുകയുണ്ടായി.