ന്യൂയോർക്ക്: എഴുത്തുകാരനും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചവരിൽ പ്രമുഖനും ലാനയുടെ പ്രവർത്തകനുമായ രഘുനാഥൻ കടങ്ങോടിന്റെ(89) ദേഹവിയോഗത്തിൽ ലിറ്റററി അസോസോയിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഭരണസമിതി അനുശോചനവും ആദരാഞ്ജലിയും അർപ്പിച്ചു.
വൃക്കസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു രഘുനാഥൻ. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തൃശൂര്‍ ജില്ലയില്‍ വേലൂരാണ് ജന്മദേശം.
1962ൽ കോഴിക്കോട് ദേവഗിരിയിൽ പരിഷത്ത് രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത രഘുനാഥൻ മുണ്ടത്തിക്കോട് ഹൈസ്കൂളിൽ ഗണിത അധ്യാപകനായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു.
1971ൽ കണ്ണൂരിലെ സെന്റ് മൈക്കിൾ ഹൈസ്കൂളിൽ അധ്യാപകനായി ചേർന്നു. പരിഷത്തിനും സാമൂഹ്യപ്രവർത്തനത്തിനും എഴുത്തിനുംവേണ്ടി തന്റെ ജീവതത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം സമർപ്പിച്ചു.
ഗ്രാമശസ്ത്രം എഡിറ്ററും ശാസ്ത്രകേരളം പത്രാധിപരും ആയിരുന്നു. 2022-ലെ ലാനയുടെ ഓസ്റ്റിൻ റിജിയണൽ സമ്മേളനത്തിൽ വച്ച് രഘുനാഥനെ ലാന പ്രവർത്തകർ ആദരിച്ചിരുന്നു. മികച്ച പ്രഭാഷകനും അധ്യാപകനും എഴുത്തുകാരനുമായ കടങ്ങോട് “അവിൽ സ്വപ്നങ്ങൾ” എന്ന ചെറുകഥ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജോലിയിൽനിന്നും വിരമിച്ചശേഷം അമേരിക്കയിലെ കാലിഫോർണിയായിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം “ചങ്ങമ്പുഴ പാർക്ക്” എന്ന ചലചിത്രത്തിൽ അഭിനയിച്ചു. രഘുനാഥൻ കടങ്ങോടിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം ലാന പങ്കുചേരുകയും വിയാഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.



