കുവൈത്തിലെ തീപിടുത്തത്തിൽ ഒട്ടേറെ മലയാളികൾ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ യാത്ര നിഷേധിച്ച് കേന്ദ്ര സർക്കാർ. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാൽ അവസാന നിമിഷം മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയായിരുന്നു. എന്നാൽ അനുമതി നിഷേധിച്ചതോടെ മന്ത്രി തിരികെ മടങ്ങി.
യാത്രക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടിയില്ലെന്നും കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയം യാത്ര അനുമതി നൽകിയില്ല. രാവിലെ തന്നെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുവാദം കിട്ടിയില്ല. ദുരന്തത്തിന്‍റെയും കണ്ണീരിന്‍റെയും മുന്നിൽ കേന്ദ്രം സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തൊക്കെ വന്നാലും ദുരന്തബാധിത കുടുംബങ്ങളെ സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ എയർഫോഴ്‌സിൻ്റെ സി-130ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. തിരിച്ചുവരവ് നാളെ പ്രതീക്ഷിക്കാനാകുമെന്ന് അധികൃതർ പറയുന്നു.



