മലപ്പുറം പോത്ത്കല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പോത്ത്കല്ല് ഇരുട്ടുകുത്തി കോളനിയിലെ മനോജിനെയാണ് കോടതി ശിക്ഷിച്ചത്. 24 വര്‍ഷം കഠിന തടവിനു പുറമേ 50,000 രൂപ പിഴ അടക്കുന്നതിനും കോടതി മനോജിനെ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 

2022 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ബലമായി പിടിച്ചു കൊണ്ടുപോയി വീടിനു സമീപത്തുള്ള പുഴയുടെ തീരത്ത് വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് മനോജിനെതിരെയുള്ള കുറ്റം. 

ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും. പ്രതി അടക്കുന്ന പിഴ അതിജീവിതക്ക് നല്‍കണം. കൂടാതെ പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.